വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് പലരെയും കൊണ്ടുവന്നതെന്ന് നവ്യ ഹരിദാസ് ആരോപിക്കുന്നു. പ്രിയങ്ക ഗാന്ധി വീടുകളില്‍ കയറുന്നത് ആസൂത്രിതമായിട്ടാണ്. കോണ്‍ഗ്രസിന്റെ ഇത്തരം നാട്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ് പറഞ്ഞു.
കോർപ്പറേഷൻ കൗണ്‍സിലർ എന്നാല്‍ സാധാരണക്കാർക്കിടയില്‍ പ്രവർത്തിക്കുന്നയാള്‍ എന്നാണ്. എനിക്ക് വലിയ കുടുംബവാഴ്ച പറയാനില്ല. പ്രിയങ്ക ഗാന്ധിക്ക് ആകെയുള്ളത് കുടുംബ പാരമ്പര്യം മാത്രമാണെന്നും നവ്യ വിമര്‍ശിച്ചു. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരം ആയുധമാക്കുകയാണ് ബിജെപി. പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും ദില്ലിയില്‍ അനധികൃതമായി സ്വത്ത് വാങ്ങി കൂട്ടിയെന്നാണ് ബിജെപിയുടെ ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2013 ല്‍ വാങ്ങിയ ഭൂമിക്ക് അഞ്ചിരട്ടി വില കൂടിയെന്ന് പ്രിയങ്ക ഗാന്ധിയുടെ സത്യവാങ്മൂലത്തിലുണ്ടെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിക്കുന്നു. റോബർട്ട് വാദ്രയുടെ ദുരൂഹ ഭൂമി ഇടപാടില്‍ പ്രിയങ്കയ്ക്കും പങ്കുണ്ടോയെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. സത്യവാങ്മൂലത്തില്‍ ആസ്തിയുടെ മൂല്യം കുറച്ചു കാണിച്ചു. വസ്തുവകകള്‍ വാങ്ങാൻ പ്രിയങ്ക ഗാന്ധിയുടെ വരുമാനം എന്തെയിരുന്നുവെന്നും ബിജെപി ചോദിക്കുന്നു.
അതിനിടെ, പ്രിയങ്കയുടെ പത്രിക സമർപ്പണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പുറത്തിരുത്തിയെന്ന ബിജെപി ആക്ഷേപത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
ഒരേസമയം അഞ്ചിലധികം ആളുകള്‍ മുറിയില്‍ പാടില്ലെന്ന നിർദ്ദേശമുണ്ടായിരുന്നു, ഖർഗെ ആ നിബന്ധന പാലിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം. പത്രിക സമർപ്പണ സമയത്ത് ഖർഗെ പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നുവെന്നും എഐസിസി വക്താവ് പ്രണവ് ഝാ പറഞ്ഞു.