രോഹിത്തിനും കോഹ്ലിക്കും ഇളവില്ല : നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കണം : നിലപാട് കടുപ്പിച്ച് ഗംഭീർ

മുംബൈ : ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും തോറ്റ് 12 വര്‍ഷത്തിനുശേഷം നാട്ടില്‍ ടെസ്റ്റ് പരമ്ബര കൈവിട്ടതോടെ പരിശീലക സ്ഥാനത്ത് നിലപാട് കടുപ്പിച്ച്‌ ഗൗതം ഗംഭീര്‍. മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് ടീം അംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ച ടീം മാനേജ്മെന്‍റ് രോഹിത്തും കോലിയും അടക്കമുള്ള താരങ്ങളെല്ലാം നിര്‍ബന്ധമായും പരിശീലന സെഷനുകളില്‍ പങ്കെടുക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചു.രണ്ടാം ടെസ്റ്റിന് മുമ്പ് ഈ മാസം 30നും 31നും മുംബൈയില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ എല്ലാ താരങ്ങളും പങ്കെടുക്കണമെന്നും സീനിയര്‍ താരങ്ങളാണെന്നത് കണക്കിലെടുത്ത് ആര്‍ക്കും ഇതില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലാണ് മൂന്നാം ടെസ്റ്റ് എന്നതിനാല്‍ രോഹിത്തും കോലിയും കുടുംബത്തോടൊപ്പം തുടര്‍ന്ന് പരിശീലന സെഷനില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് കോച്ച്‌ ഗൗതം ഗംഭീര്‍ തന്നെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത് എന്നാണ് റിപ്പോര്‍ട്ട്.ഇനിമുതല്‍ ടീമിന്‍റെ പരിശീലന സെഷനുകളില്‍ സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാ താരങ്ങളും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഗംഭീര്‍ നല്‍കിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ രോഹിത്തിന്‍റെയും കോലിയുടെയും മോശം ബാറ്റിംഗിനെക്കുറിച്ച്‌ വിമര്‍ശനം ഉയരുന്നതിനിടെയാണ് ടീം മാനേജ്മെന്‍റ് നിലപാട് കടുപ്പിക്കുന്നത്. ഇന്നലെ രണ്ടാം ടെസ്റ്റിനുശേഷം കോലിയും രോഹിത്തും മുംബൈയിലെ സ്വന്തം വീടുകളിലേക്ക് പോയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായത്, എല്ലാവര്‍ക്കുമുണ്ടാകുന്നതുപോലെയുള്ള ഒരു മോശം ദിവസമെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിശദീകരണം ആരാധകര്‍ ഉള്‍ക്കൊണ്ടിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ രോഹിത്തിന്‍റെ വാക്കുകള്‍ ശരിയാണെന്നും ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ രണ്ടാം ടെസ്റ്റിലും സമാനമായ ബാറ്റിംഗ് തകര്‍ച്ച നേരിടുകയും സ്പിന്നിനെ നേരിടാനുള്ള ഇന്ത്യൻ ബാറ്റര്‍മാരുടെ ബലഹീനത പുറത്താവുകയും ചെയ്തതോടെ ഇന്ത്യൻ ടീമിനെതിരെയും പ്രത്യേകിച്ച്‌ കോലിക്കും രോഹിത്തിനുമെതിരെയും രൂക്ഷ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടായത്. ഇരുവരും ടെസ്റ്റില്‍ നിന്ന് വിരമിച്ച്‌ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisements

Hot Topics

Related Articles