തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ് നിവാസില്‍ രാഹുല്‍ (24) ആണ് മരിച്ചത്. ആകെയുണ്ടായിരുന്ന സഹോദരനും മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇതില്‍ മനോവിഷമത്തിലായിരുന്നു രാഹുലെന്ന് സുഹൃത്തുക്കളും പൊലീസും പറഞ്ഞു.
ഇരുവരേയും ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണെന്നും ബന്ധുക്കളാണ് വളർത്തിയതെന്നും പൊലീസ് പറഞ്ഞു. വക്കം പണ്ടാരതോപ്പിന് സമീപം ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ആത്മഹത്യാ കുറിപ്പിലും ഇക്കാര്യങ്ങള്‍ തന്നെയാണ് എഴുതിയിരുന്നത്. മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച രാഹുല്‍, തനിക്ക് ഇനി ആരുമില്ലെന്നും സഹോദരനൊപ്പം പോകുകയാണെന്നും പറഞ്ഞു. സുഹൃത്തുക്കള്‍ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് തൂങ്ങിയതെന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്നും പൊലീസ് പറയുന്നു.