തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും കൂറ്റൻ അച്ചിണി സ്രാവ്. രണ്ടു മാസത്തിനുള്ളില്‍ ഇവിടെ ലഭിച്ചത് പത്തിലധികം അച്ചിണി സ്രാവുകളാണ്. ഇന്നലെ ലഭിച്ച കൂറ്റൻ സ്രാവിന് 400 കിലോയോളം ഭാരമുണ്ടായിരുന്നു. വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധത്തിന് പോയ തോമസ് എന്നയാളിൻ്റെ വള്ളത്തിലാണ് സ്രാവിനെ എത്തിച്ചത്.
കഴിഞ്ഞ ദിവസവും ഇവിടെ അച്ചിണി സ്രാവിനെ ലഭിച്ചിരുന്നു. വറുതിയിലായ തീരത്ത് തുടർച്ചയായി കൂറ്റൻ സ്രാവുകള്‍ എത്തുന്നത് മത്സ്യ തൊഴിലാളികള്‍ക്ക് ആവേശം പകരുന്നുണ്ട്. വലിയ ചൂണ്ടയില്‍ കൊരുക്കുന്ന സ്രാവിനെ മണിക്കൂറുകളുടെ ശ്രമഫലമായാണ് വള്ളത്തില്‍ കയറ്റുന്നത്. 85100 രൂപയ്ക്കാണ് ഇത് ലേലത്തില്‍ പോയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.