കൊച്ചി: ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരായ കേരള നിയമസഭയിലെ പ്രമേയം ഇരട്ടത്താപ്പെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ്. ഖനനത്തെ എതിർക്കുന്നത് കേരള തീരത്തെ കരിമണല്‍ ഖനനം മറച്ചു വെക്കാനാണ്. കേരള തീരത്ത് വർഷങ്ങളായി കരിമണല്‍ ഖനനം നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണിത്. തീരദേശ ജനതയെ ഇടത് വലത് മുന്നണികള്‍ വഞ്ചിക്കുകയാണ്. കരിമണല്‍ ഖനനത്തെ തുടർന്ന് തീരദേശത്തുണ്ടായ നഷ്ടങ്ങള്‍ വ്യക്തമാകുന്നില്ല.
മാസപ്പടി തുടരാനാണ് പ്രമേയം അവതരിപ്പിച്ച് സർക്കാർ എതിർപ്പറിയിക്കുന്നതെന്നും ഷോണ്‍ കുറ്റപ്പെടുത്തി.
ഇടത് വലത് മുന്നണികള്‍ തീരദേശ ജനതയുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാസപ്പടി കൈപ്പറ്റിയവരില്‍ വലതു മുന്നണിയുടെ നേതാക്കളുമുണ്ട്. ഇതാണ് സംയുക്ത പ്രമേയത്തിന് കാരണം. അഞ്ച് വർഷത്തിനിടെ അൻപതിനായിരം കോടിയുടെ കരിമണല്‍ തോട്ടപ്പള്ളിയില്‍ നിന്ന് മാത്രം കടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിസ്ഥിതി ആഘാതത്തെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസും മുഖ്യമത്രിയും മണല്‍കൊള്ളക്കാരില്‍ നിന്ന് പണം കൈപ്പറ്റി. സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ നടക്കുന്ന കരിമണല്‍ ഖനനം നിന്ന് പോകുമെന്ന ഭയമാണ് അഴക്കടല്‍ മണല്‍ ഖനനത്തിനെതിരായ നിലപാടിന് കാരണം. ഖനനത്തെ ഒരു പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ് സംസ്ഥാന സർക്കാർ എതിർക്കുന്നത്. നാടിന് ദോഷം ചെയ്യുന്ന ഒരു പദ്ധതിക്കും ബിജെപി കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.