പാലക്കാട്: എലപ്പുള്ളിയില്‍ എഥനോള്‍ നിർമാണ യൂണിറ്റ് തുടങ്ങുന്നതിനുളള വെളളത്തിന് വാട്ടർ അതോറിറ്റി ഒയാസിസ് കമ്പനിയ്ക്ക് അനുമതി നല്‍കിയത് അതിവേഗം. കമ്പനി അപേക്ഷ നല്‍കിയ അതേ ദിവസം തന്നെ വാട്ടർ അതോറിറ്റി അനുമതി നല്‍കി. എഥനോള്‍ നിർമ്മാണ യൂണിറ്റിന് എത്ര വെള്ളം വേണമെന്ന് കമ്പനിയുടെ അപേക്ഷയില്‍ പോലും ഇല്ലാതിരിക്കെയാണ് വാട്ടർ അതോറിറ്റിയുടെ അതിവേഗ ഇടപെടല്‍.
2023 ജൂണ്‍ 16നാണ് ഒയാസിസ് കമ്പനി വെള്ളത്തിനായി വാട്ടർ അതോറ്റിയ്ക്ക് അപേക്ഷ നല്‍കിയത്. എണ്ണ കമ്പനിയുടെ എഥനോള്‍ നിർമാണ പ്ലാന്റ് ടെൻഡറില്‍ പങ്കെടുക്കുന്നതിനെന്നാണ് അപേക്ഷയില്‍ പറയുന്നത്. 600 കോടിരൂപയുടെ പദ്ധതിയാണ്. ടെൻഡറില്‍ പങ്കെടുക്കുന്നതിന് വെള്ളത്തിന്റെയും ഭൂമിയുടെയും ലഭ്യത ഉറപ്പാക്കണം. അതിനാണ് വാട്ടർ അതോറിറ്റിയെ സമീപിക്കുന്നത് എന്നാണ് അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ എത്ര വെള്ളം വേണമെന്നത് അപേക്ഷയില്‍ ഒരിടത്തും പറയുന്നതുമില്ല. സാധാരണ ഇത്തരം ഒരു അപേക്ഷ ലഭിച്ചാല്‍ പദ്ധതി പ്രദേശത്തിന്റെ പ്രത്യേകത, ജലത്തിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ താഴെക്കടിയില്‍ നിന്ന് റിപ്പോർട്ട് കിട്ടിയ ശേഷമാണ് അനുമതി നല്‍കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും എടുക്കുമെന്നിരിക്കെയാണ് അപേക്ഷ കിട്ടി അതേ ദിവസം തന്നെ വാട്ടർ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ അനുമതി കുറിപ്പിലും എത്ര വെള്ളം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സാധാരണക്കാരായ ആളുകള്‍ വാട്ടർ കണക്ഷനു വേണ്ടി ആഴ്ചകള്‍ കാത്തിരിക്കുമ്പോഴാണ് മദ്യകമ്പനിയ്ക്ക് വേണ്ടി വാട്ടർ അതോറിറ്റിയുടെ അതിവേഗ ഇടപെടല്‍. അപേക്ഷയ്ക്ക് അതിവേഗം അനുമതി നല്‍കുന്നതില്‍ അസ്വാഭാവികതയില്ലെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. എല്ലാ രേഖകളും ലഭ്യമാണെങ്കില്‍ വേണമെങ്കില്‍ ഉടൻ അനുമതി നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് വിശദീകരണം.