മുംബൈ: ചേട്ടനും അനിയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ അന്തിമ വിജയം ചേട്ടനൊപ്പം..! അവസാന ഓവറിൽ 19 റൺ പ്രതിരോധിച്ച ക്രുണാൽ പാണ്ഡ്യ 12 റൺ ബാക്കി നിർത്തി മൂന്നു വിക്കറ്റാണ് വീഴ്ത്തിയത്. ഇതോടെ വിജയവും ചേട്ടനും സംഘത്തിനൊപ്പം പോന്നു. സ്‌കോർ: ബാംഗ്ലൂർ: 221/5.മുംബൈ: 209/9.
ടോസ് നേടിയ മുംബൈ ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ മനസറിഞ്ഞ് പന്തെറിഞ്ഞ ബോൾട്ട് ആദ്യ ഓവറിൽ തന്നെ സാൾട്ടിനെ (4) വീഴ്ത്തി. എന്നാൽ, ഒരു വശത്ത് ഉറച്ചു നിന്ന കോഹ്ലിയ്‌ക്കൊപ്പം (67) പടിക്കൽ (37) തകർത്തടിച്ചതോടെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ബാംഗ്ലൂർ 95 ൽ എത്തി. എന്നാൽ, ആദ്യ വിക്കറ്റിന് ശേഷം 91 റൺ കൂട്ടിച്ചേർത്ത ശേഷം മലയാളി താരം വിഘ്‌നേഷ് പുത്തൂർ മറ്റൊരു മലയാളിയായ ദേവ് ദത്ത് പടിക്കലിനെ വിൽ ജാക്‌സിന്റെ കയ്യിലെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, കോഹ്ലിയ്‌ക്കൊപ്പം പട്ടീദാർ (64) മികച്ച രീതിയിൽ ഇന്നിംങ് മുന്നോട്ട് കൊണ്ടു പോയി. 143 ൽ കോഹ്ലിയും , 144 ൽ ലിവിംങ്‌സ്റ്റണും (0) വീണതോടെ ബാംഗ്ലൂർ തീർന്നെന്ന് വിചാരിച്ചിടത്ത് പട്ടീദാറിന്റെ തകർപ്പൻ അടിയും, ജിതിഷേ ശർമ്മയുടെ (പുറത്താകാതെ 19 പന്തിൽ 40) കാമിയോ റോളുമാണ് ബാംഗ്ലൂരിനെ 200 കടത്തിയത്. ടിം ഡേവിഡ് (1) പുറത്താകാതെ നിന്നു. മടങ്ങിവരവിൽ നാല് ഓവർ എറിഞ്ഞ ബുംറ 29 റൺ വഴങ്ങിയെങ്കിലും വിക്കറ്റ് ഒന്നും നേടാനായില്ല. നാല് ഓവറിൽ 57 റൺ വഴങ്ങിയ ബോൾട്ടിന് രണ്ട് വിക്കറ്റ് ലഭിച്ചു. പാണ്ഡയയ്ക്ക് രണ്ടും പുത്തൂരിന് ഒരു വിക്കറ്റും ലഭിച്ചു.
മറുപടി ബാറ്റിംങ് ആരംഭിച്ച മുംബൈയെ ആദ്യം തന്നെ ആർ.സി.ബി ഞെട്ടിച്ചു. 21 ൽ രോഹിത്തും (17), 38 ൽ റിയാൻ റിക്കിൾട്ടനും (17) വീണു. പിന്നീട് വിൽജാക്ക്‌സും (22), സൂര്യയും (28) ചേർന്ന് മുംബൈ ആരാധകർക്ക് പ്രതീക്ഷ നൽകി. എന്നാൽ, 79 ൽ ജാക്ക്‌സിനെ ക്രുണാലും, 99 ൽ സൂര്യയെ യഷ് ദയാലും വീഴ്ത്തിയതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി. 99 ന് നാല് എന്ന നിലയിൽ നിന്ന മുംബൈയെ കളിയിലേയ്ക്ക് മടക്കിക്കൊണ്ടു വന്നത് പാണ്ഡയയും ( 15 പന്തിൽ 42) , തിലക് വർമ്മയും (29 പന്തിൽ 56) നടത്തിയ വെടിക്കെട്ട് ബാറ്റിംങ് ആയിരുന്നു.
എന്നാൽ, 188 ൽ തിലകിനെ ഭുവനേശ്വർ കുമാറും, 194 ൽ പാണ്ഡയയെ ഹൈസൽ വുഡും വീഴ്ത്തിയതോടെ കളിയിൽ വീണ്ടും ട്വിസ്റ്റ് ഉണ്ടായി. 18 ആം ഓവറിന്റെ ആദ്യ പന്തിലാണ് പാണ്ഡ്യ പുറത്തായത്. ആ ഓവറിൽ നമാൻ ധിർ ഒരു സിക്‌സർ അടിച്ചതോടെ കളി വീണ്ടും അവസാന ഓവറിലേയ്ക്കു നീണ്ടു. അവസാന ഓവറിൽ 19 റൺ വേണ്ടപ്പോൾ ആദ്യ രണ്ടു പന്തുകളിൽ സാറ്റ്‌നറെയും (8), ദീപക് ചഹറിനെയും (0) വീഴ്ത്തിയ ക്രുണാൽ കളിയിൽ പിടി മുറുക്കി. അഞ്ചാം പന്തിൽ നമാൻ കൂടി (11) വീണതോടെ ബംഗളൂരു വിജയിച്ചു. ക്രുണാൽ നാലും, ഹേസൽവുഡും യഷ് ദയാലും രണ്ടു വീതവും, ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും നേടി.