ബെർമിങ്ങാം: ബർമിങ്ങാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. 608 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത്.ഇന്ത്യ 427-6 ന് രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയോടെ മുന്നില്‍ നിന്ന് പടനയിച്ച നായകൻ ശുഭ്മാൻ ഗില്ലാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഗില്‍ 161 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവർ അർധസെഞ്ചുറി തികച്ചു. ചരിത്രത്തിലാദ്യമായി എഡ്ജ്ബാസ്റ്റണില്‍ ജയിക്കുക എന്ന ലക്ഷ്യമാണ് ഗില്ലിനും സംഘത്തിനും മുന്നിലുള്ളത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ഇതിനോടകം രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. 31 റൺ എടുത്തപ്പോഴാണ് രണ്ട് വിക്കറ്റ് വീണത്. ബെൻ ഡക്കറ്റും (25) , സാക്ക് കാർവലിയു (0) മാണ് വീണത്. സിറാജിനും ആകാശ് ദീപിനുമാണ് വിക്കറ്റ്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. കരുണ്‍ നായരും കെ.എല്‍. രാഹുലുമാണ് ക്രീസിലുണ്ടായിരുന്നത്. 32 റണ്‍സ് ചേർത്തതിന് പിന്നാലെ ടീമിന് കരുണ്‍ നായരെ നഷ്ടമായി. 26 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. പിന്നാലെ നായകൻ ശുഭ്മാൻ ഗില്ലാണ് ക്രീസിലിറങ്ങിയത്. രാഹുലും ഗില്ലും ഇന്ത്യയെ നൂറുകടത്തി. 126 റണ്‍സില്‍ നില്‍ക്കേ രാഹുലും പുറത്തായി. 55 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെയിറങ്ങിയ ഋഷഭ് പന്ത് അടിച്ചുകളിച്ചതോടെ ഇന്ത്യൻ ലീഡ് 350 കടന്നു. ഒപ്പം ഗില്ലും ചേർന്നതോടെ ഇന്ത്യ കുതിച്ചു. പന്ത് അർധസെഞ്ചുറിയും തികച്ചു. എന്നാല്‍ 65 റണ്‍സെടുത്ത് താരം പുറത്തായതോടെ ഇന്ത്യ 236-4 എന്ന നിലയിലായി. അഞ്ചാം വിക്കറ്റില്‍ ജഡേജയുമൊത്ത് ഗില്‍ ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. ടീം മുന്നൂറ് കടന്നതിന് പിന്നാലെ ഗില്‍ സെഞ്ചുറിയും തികച്ചു.
അഞ്ചാം വിക്കറ്റില്‍ 175 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജഡേജയും ഗില്ലും പടുത്തുയർത്തിയത്. ശേഷം 161 റണ്‍സില്‍ ഗില്ലിനെ പുറത്താക്കി ഷൊയ്ബ് ബാഷിറാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഒരു റണ്‍ മാത്രമെടുത്ത് നിതീഷ് കുമാർ റെഡ്ഡിയും പുറത്തായതോടെ ഇന്ത്യ 412-6 എന്ന നിലയിലേക്ക് വീണു. പിന്നാലെ ഇന്ത്യ 427 റണ്‍സിന് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 608 റണ്‍സായി. ജഡേജയും(69) വാഷിങ്ടണ്‍ സുന്ദറും(12) പുറത്താവാതെ നിന്നു.
അതേസമയം ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 407 റണ്‍സാണെടുത്തത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് 180 റണ്‍സിന്റെ ലീഡും സ്വന്തമായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ നിന്ന് മൂന്നൂറ് റണ്‍സ് കൂട്ടുകെട്ടിലൂടെ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തുമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ഒടുക്കം ബ്രൂക്കിനെ(158) പുറത്താക്കി ആകാശ്ദീപാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്മിത്ത് 184 റണ്‍സോടെ പുറത്താവാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആറുവിക്കറ്റെടുത്തു.
നായകൻ ശുഭ്മാൻ ഗില്‍ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ സ്വന്തമായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 587 റണ്‍സാണ് അടിച്ചെടുത്തത്. തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി ഗില്‍(269) ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. ഗില്ലും രവീന്ദ്ര ജഡേജയും ചേർന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ കൂറ്റൻ സ്കോർ സമ്മാനിച്ചത്. യശസ്വി ജയ്സ്വാളും(87) ജഡേജയും(89) അർധസെഞ്ചുറി തികച്ചു.
ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ നായകനാണ് ഗില്‍. മൻസൂർ അലി ഖാൻ പട്ടൗഡിയാണ് ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ നായകൻ. ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറാണിത്. ഗില്ലിന് പുറമേ സുനില്‍ ഗാവസ്കർ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങള്‍.