ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാൻ ടീം തോറ്റതോടെ പേരിലായത് നാണക്കേടിന്‍റെ റെക്കോര്‍ഡ്.ധാക്കയിലെ ഷേർ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് 20 ഓവർ തികച്ച് ബാറ്റിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വെറും 110 റണ്‍സിനാണ് പാക് സംഘം ഓള്‍ ഔട്ടായത്. സല്‍മാൻ അലി ആഘ നയിച്ച ടീം നേടിയ 110 റണ്‍സ് ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാന്‍റെ ഏറ്റവും കുറഞ്ഞ സ്കോറാണ്. കൂടാതെ, ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാൻ ഓള്‍ ഔട്ടാകുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
ആദ്യ ടി20യില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ലിട്ടണ്‍ ദാസ് പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 19.3 ഓവറില്‍ 110 റണ്‍സ് മാത്രമാണ് പാക് ടീമിന് നേടാനായത്. ഓപ്പണർ ഫഖർ സമാൻ 34 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്സും സഹിതം 44 റണ്‍സ് നേടി. ഏഴാം നമ്ബറില്‍ ബാറ്റിംഗിനിറങ്ങിയ ഖുഷ്ദില്‍ ഷാ 23 പന്തില്‍ 17 റണ്‍സും അബ്ബാസ് അഫ്രീദി 24 പന്തില്‍ മൂന്ന് സിക്സറുകളോടെ 22 റണ്‍സും കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ നാല് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാന്‍റെ ഇതിന് മുൻപുള്ള ഏറ്റവും കുറഞ്ഞ സ്കോർ 2016 മാർച്ച് 2-ന് മിർപൂരില്‍ നേടിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സായിരുന്നു.
ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയില്‍ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് പാകിസ്ഥാൻ കളിക്കുന്നത്. ഈ മാസം ആദ്യം മേജർ ലീഗ് ക്രിക്കറ്റിന്റെ (എം എൽ സി) മൂന്നാം സീസണില്‍ സാൻ ഫ്രാൻസിസ്കോ യൂണികോണ്‍സിനായി കളിക്കുമ്ബോള്‍ ഹാരിസ് റൗഫിന് ഹാംസ്ട്രിംഗ് പരിക്ക് പറ്റിയിരുന്നു.