ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്ന് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം.ഒരു അവാര്‍ഡ് എന്തിന് വേണ്ടി, ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നതെന്ന് വ്യക്തമാക്കേണ്ട കടമ ജൂറിക്കുണ്ട്. ഞങ്ങള്‍ക്ക് തോന്നിയത് കൊടുക്കും. എല്ലാവരും വന്ന് വാങ്ങിക്കണമെന്ന നിലപാട് തുടർന്നു പോയാല്‍ അര്‍ഹിക്കുന്ന പലര്‍ക്കും അവാർഡ് കിട്ടില്ലെന്നും ഉർവശി പറഞ്ഞു.
വിജയരാഘവന്‍റെയും ഷാരൂഖ് ഖാന്‍റെയും അഭിനയം അവര്‍ കണക്കാക്കിയത് എങ്ങനെയാണ്? എന്ത് മാനദണ്ഡത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടു. നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുന്നതല്ല. ആടുജീവിതം എന്ന സിനിമ പരാമര്‍ശിക്കാതെ പോയി. എന്തുകൊണ്ട് നമ്മുടെ ഭാഷയ്ക്ക് പുരസ്കാരം കിട്ടിയില്ല. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേയെന്ന് ഉർവശി ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തിന്‍റെ അടിസ്ഥാനത്തില്‍ എങ്ങനെ അവാര്‍ഡ് നല്‍കിയെന്നാണ് ഞാൻ ചോദിക്കുന്നത്. അതിന്റെ കാരണം ജൂറി വ്യക്തമാക്കിയാല്‍ മതി. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് പുരസ്കാരം വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. തരുന്നത് സന്തോഷത്തോടെ വാങ്ങിക്കൊണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോയെന്നും ഉർവശി തുറന്നടിച്ചു. എഴുപത്തിഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവരാണ്. ‘ജവാൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ ‘ട്വല്‍ത്ത് ഫെയില്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
‘മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉർവശിയും ഗണേഷ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും നേടി.