ഈ ദന്തഡോക്ടർ, കൃഷിയിടത്തിലെ കളപറിക്കുകയാണ്..! പല്ലെടുക്കാനെത്തുന്നവർക്ക് പഴങ്ങൾ സമ്മാനം നൽകി ഒരു ഡോക്ടർ; കോട്ടയം ഇത്തിത്താനം തുരുത്തിയിലെ ഡോ.കെ.എ സുനിലിന്റെ കാർഷിക വിശേഷങ്ങൾ അറിയാം; വീഡിയോ കാണാം

കോട്ടയം: പല്ലുകൾക്കു പ്രശ്‌നങ്ങളുമായി എത്തുന്നവർ ഈ ആശുപത്രിയിൽ നിന്നു മടങ്ങുന്നത് പ്രകൃതിയുടെ മധുരം നുണഞ്ഞാണ്. മാനത്തേയ്ക്കു വിടർന്നു നിൽക്കുന്ന റമ്പൂട്ടാൻ ഇലകൾക്കിടയിൽ മഞ്ഞയും ചുവപ്പും നിറത്തിൽ ഇടകലർന്നു നിൽക്കുന്ന മധുരപ്പഴങ്ങൾക്ക് മനസ് തണുപ്പിക്കാനുള്ള കരുത്തുണ്ടെന്നു കൂടി പറഞ്ഞു തരികയാണ് കർഷകൻ കൂടിയായ ഡോക്ടർ. ക്ലിനിക്കിലെത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സ്വന്തം കൃഷിയിടത്തിൽ നിന്നും റമ്പൂട്ടാൻ പഴങ്ങൾ സൗജന്യമായി പറിച്ചു കഴിക്കുന്നതിനുള്ള അവസരമാണ് കർഷകൻ കൂടിയായ ഡോക്ടർ ഒരുക്കി നൽകുന്നത്. ഇത്തിത്താനം തുരുത്തിയിൽ വീടിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഡെന്റൽ കെയർ ഡെന്റൽ ക്ലിനിക്ക് നടത്തുന്ന ഡോ.കെ.എ സുനിലാണ് അതേ ആത്മസമർപ്പണത്തോടെ തന്നെ സ്വന്തം കൃഷിയിടത്തിലും ഇറങ്ങുന്നത്.

Advertisements

പച്ചപിടിച്ച കൃഷിയിടം;
റമ്പൂട്ടാൻ മുതൽ തെങ്ങ് വരെ

വീടും ക്ലിനിക്കും കടന്ന് അൽപ ദൂരം മുന്നോട്ടു ചെന്നാൽ പച്ചപിടിച്ചു കിടക്കുന്ന ഡോക്്ടറുടെ കൃഷിയിടം കാണാം. റമ്പൂട്ടാൻ മരങ്ങൾ തല ഉയർത്തി നിൽക്കുന്ന കൃഷിയിടത്തിലേയ്ക്കു കയറുമ്പോൾ തന്നെ ഒരു പോസിറ്റീവ് എൻജിയുണ്ടാകും. നിറയെ നിറങ്ങളിൽ കായ്ച്ചു നിൽക്കുന്ന റമ്പൂട്ടാൻ മരങ്ങൾ തന്നെയാണ് ഇവിടെ ആകർഷണം. അണ്ണാന്റെയും, കിളികളുടെയും അതിശക്തമായ ആക്രമണത്തെ നേരിടാനെന്ന വണ്ണംചില റമ്പൂട്ടാൻ മരങ്ങൾക്കു മുകളിൽ വല വിരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എവിടെയും സുഗന്ധം
പടർത്തും ചെമ്പടക്ക്

തോട്ടത്തിന്റെ ഒരു വശത്ത് ദൂരെ മാറി ഒരുചെറിയ വൃക്ഷം . ഒറ്റ നോട്ടത്തിൽ വിളവെത്താത്ത ചക്കകൾ കൂട്ടമായി കിടക്കുന്നു. പക്ഷേ കക്ഷിയെ ഒന്ന് പരിചയപ്പെട്ടാൽ മാത്രമേ ഗുണവും മണവും വ്യക്തമാകൂ. കക്ഷി നാടനല്ല, വിദേശിയാണ്.. അതും മലേഷ്യക്കാരൻ ചക്കയല്ല. ചെമ്പടക്കെന്നാണ് പേര്. ഇത്തിരിക്കുഞ്ഞനാണെങ്കിലും , നന്നായി പഴുത്ത ഒരൊറ്റൊയൊരെണ്ണം മതി ഒരു പ്രദേശമാകെ സുഗന്ധപൂരിതമാക്കാൻ. കേരളത്തിൽ അത്യപൂർവമായി മാത്രമാണ് ചെമ്പടക്കുള്ളതെന്ന് ഡോ.സുനിൽ പറയുന്നു. 500 ഗ്രാം മുതൽ ഒന്നരകിലോ വരെ മാത്രം കഷ്ടിച്ച് തൂക്കം വരുന്ന ചെമ്പടക്കിന് വിപണിയിൽ ആയിരം മുതൽ 1500 രൂപ വരെ വിലവരും. ഒരു ചെമ്പടക്കിൽ അഞ്ചു മുതൽ 25 വരെ ചുളകൾ ഉണ്ടാകും. ചക്കയുടെ രൂപമാണെങ്കിലും ചക്കയേക്കാൾ വളരെ എളുപ്പത്തിൽ മെരുങ്ങുന്ന സ്വഭാവമായത് കൊണ്ട് വീട്ടിൽ ആർക്കും സിമ്പിളായി ഉപയോഗിക്കാൻ സാധിക്കും. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് ചെമ്പടക്കൻ പൂത്ത് കായിട്ട് തളിർക്കുന്നത്.

ബ്രസീലിയൻ പൈനാപ്പിൾ
കമ്പോഡിയൻ ഓറഞ്ച് ജാക്ക്

കമ്പോഡിയയിൽ നിന്നെത്തിച്ച ഓറഞ്ച് ജാക്കാണ് കൃഷിയിടത്തിലെ മറ്റൊരു വിഐപി. കൂട്ടത്തിലെ അൽപം ഉയരക്കാരനാണെങ്കിലും കക്ഷിയ്ക്കു മധുരത്തിന്റയും ഗുണത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ഹോം ഗ്രോവിൽ നിന്ന് തനിക്ക് കിട്ടിയ ‘കുട്ടിയെ’ നന്നായി വളർത്തിയതിന്റെ ഗുണമുണ്ടെന്നു തന്നെയാണ് ഡോക്ടർ അവകാശപ്പെടുന്നത്.

ഡോക്ടറെകാണാം;
മധുരവും നുകരാം

കൃഷിയിടത്തിലെ വിഭവങ്ങൾ വിൽപ്പനയ്ക്കു വയ്ക്കാൻ താല്പര്യമില്ലാത്തത് കൊണ്ടു തന്നെയാണ് തന്റെ ക്ലിനിക്കിലെത്തുന്ന രോഗികൾക്കായി തുറന്ന് നൽകിയത്. ഇതിന്റെ ഗുണവും കാണാനുണ്ടെന്നു ഡോക്ടർ തന്നെ പറയുന്നു. ക്ലിനിക്കിലെ വെയിറ്റിംങ് ഏരിയയിൽ ചെറിയ വട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താല്പര്യമുണ്ടെങ്കിൽ ഈ വട്ടിയുമായി കൃഷിയിടത്തിലേയ്്ക്കു പോകാം. ഇവിടെ എത്തിയ ശേഷം ആവശ്യമുള്ള ഫലങ്ങൾ പറിച്ചെടുക്കാം. ഇവിടെ നിന്ന് കഴിക്കുകയോ, വീട്ടിലേയ്ക്കു കൊണ്ടു പോകുകയോ ചെയ്യാം. യൂറോപ്യൻ നാടുകളിൽ ഇത് പോലെ തോട്ടങ്ങളിൽ ആർക്കും സന്ദർശിക്കുകയും കുറച്ചു പഴങ്ങൾ കൊണ്ടുപോകുകയും ആകാം. ആ രീതി ഇവിടെ പരീക്ഷിക്കുന്നതെന്നു ഡോക്ടർ സുനിൽ പറയുന്നു. എന്തായാലും തന്റെ പരീക്ഷണം വിജയമായിട്ടുണ്ടെന്നും ക്ലിനിക്കിലെത്തുന്ന രോഗികളെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു.

Hot Topics

Related Articles