മൂക്കിന്റെ എല്ല് പൊട്ടിയതിന് ശസ്ത്രക്രിയ:നഴ്സിങ് കോളേജ് അധ്യാപികയും വിഴിഞ്ഞം സ്വദേശിയുമായ യുവതി മരിച്ചു,ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം

തിരുവനന്തപുരം: മൂക്കിന്റെ എല്ല് പൊട്ടിയതിന് ശസ്ത്രക്രിയ നടത്തിയതിന്‍റെ പിന്നാലെ നഴ്സിങ് കോളേജ് അധ്യാപികയായ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം.വിഴിഞ്ഞം സ്വദേശി വി ആര്‍ രാഖി ശനിയാഴ്ചയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ ആരോഗ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പടെ പരാതി നല്‍കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യനില വഷളായതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് മറ്റൊരു ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. എന്നാല്‍ ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. അമിത രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.ഇക്കഴിഞ്ഞ ജൂലൈ 19നാണ് തിരുവല്ലം ബൈപ്പാസില്‍വെച്ച്‌ രാഖിക്ക് അപകടത്തില്‍ നിസാരമായി പരിക്കേറ്റത്. കാലിലെയും മൂക്കിലെയും ചെറിയൊരു പരിക്ക് ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് കിഴക്കേകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തോളം ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ രാഖിയ്ക്ക് മൂക്കിലെ എല്ലിന് ചെറിയൊരു പൊട്ടലുണ്ടെന്നും അരമണിക്കൂര്‍ മാത്രമുള്ള ശസ്ത്രക്രിയ കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത് അനുസരിച്ച്‌ ബന്ധുക്കളുടെ സമ്മതം വാങ്ങി അന്നു തന്നെ ശസ്ത്രക്രിയ നടത്തി.എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സിച്ചിരുന്ന ആശുപത്രി അധികൃതര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് രാഖിയെ മാറ്റുകയായിരുന്നു. ഇവിടെ പത്തു ദിവസത്തോളം യുവതി വെന്‍റിലേറ്ററിലായിരുന്നു. അതിനിടെ ബന്ധുക്കള്‍ ഇടപെട്ട് യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെയാണ് രാഖി മരിച്ചത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.

Advertisements

Hot Topics

Related Articles