ആദ്യത്തെ ആവേശം അവസാനം വരെ ഉണ്ടായില്ല; ഇന്ത്യൻ ബാറ്റർമാരെ ഇരുനൂറ് കടക്കാതെ പിടിച്ചു കെട്ടി പാക്ക് ബൗളർമാർ; കോഹ്ലിയ്ക്കു തുടർച്ചയായ രണ്ടാം മത്സരത്തിലും അര സെഞ്ച്വറി

ദുബായ്: തുടർച്ചയായി രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി നേടിയ അര സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരായ രണ്ടാം പോരാട്ടത്തിൽ മാന്യമായ സ്‌കോർ. ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്കു ക്യാപ്റ്റനും ഓപ്പണറുമായി രോഹിത് ശർമ്മ നൽകിയ വെടിക്കെട്ട് തുടക്കം, സഹ ഓപ്പണർ കെ.എൽ രാഹുൽ കൂടി ഏറ്റെടുക്കുകയായിരുന്നു. വെടിക്കെട്ടടിയുടെ ആവേശത്തിൽ ഇന്ത്യ നാലാം ഓവറിൽ തന്നെ അൻപത് കടന്നു. അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ ഹാരിസ് റൗഫിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച് രോഹിത് മടങ്ങി.

Advertisements

16 പന്തിൽ രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 28 റണ്ണായിരുന്നു രോഹിത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മെല്ലപ്പോക്കിനു പഴികേട്ട രാഹുൽ പക്ഷേ, ഇന്ന് പതിവിന് വിപരീതമായ ഫോമിലായിരുന്നു. രണ്ടു സിക്‌സും ഒരു ഫോറും പറപ്പിച്ച് വെടിക്കെട്ടിലേയ്ക്കു ട്രാക്ക് മാറ്റിയ രാഹുലിനെ 20 പന്തിൽ 28 റണ്ണെടുത്ത് നിൽക്കെ ഷഹബ്ദ് കാൻ വീഴ്ത്തി. ബൗണ്ടറി ലൈനിൽ മുഹമ്മദ് നവാസിനു പിടികൊടുത്ത് രാഹുൽ മടങ്ങിയെങ്കിലും ഇന്ത്യയ്ക്ക് തെല്ലും ആശങ്കയുണ്ടായിരുന്നില്ല. കോഹ്ലിയ്ക്കു കൂട്ടായി സൂര്യകുമാർ യാദവ് എത്തുന്നു എന്നതായിരുന്നു ഇന്ത്യൻ ആരാധകർക്ക് ആശ്വാസം സമ്മാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, 10 പന്തിൽ 13 റണ്ണുമായി സൂര്യയും മടങ്ങിയതോടെ ഇന്ത്യ ട്രാക്ക് പ്രതിരോധത്തിലേയ്ക്കു മാറ്റി. തട്ടിയും തലോടിയും നിന്ന പന്ത് റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് 12 പന്തിൽ 14 റണ്ണുമായി മടങ്ങി. മുഹമ്മദ് ഹുസൈന്റെ പന്തിൽ അബദ്ധത്തിൽ ബാറ്റ് വച്ച് പാണ്ഡ്യയും റണ്ണില്ലാതെ മടങ്ങിയതോടെ ഇരുനൂറ് കടക്കേണ്ട ഇന്ത്യൻ റെയിൽവേ വഴിയിൽ ഉടക്കി നിന്നു. ഒരു വശത്ത് അടിച്ചു കളിച്ചു കസറിയ കോഹ്ലിയ്ക്കു കൂട്ടായി ഹൂഡയുണ്ടായിരുന്നു. അത് മാത്രം ആശ്വാസമായി മനസിൽ കരുതിയ ഇന്ത്യൻ പടയ്ക്ക് പക്ഷേ, 18.4 ആം ഓവറിൽ പിഴച്ചു. കൂറ്റൻ അടിയിലേയ്ക്കു ട്രാക്ക് മാറ്റാൻ തുടങ്ങിയ ഹൂഡ 16 റൺ മാത്രം എടുത്ത് മടങ്ങി. അവസാന ഓവറിന്റെ നാലാം പന്തിൽ കോഹ്ലി 44 പന്തിൽ ഒരു സിക്‌സും നാലു ഫോറും സഹിതം അറുപത് റണ്ണെടുത്ത് മടങ്ങുക കൂടി ചെയ്തതോടെ ഇന്ത്യ 180 പോലും കടക്കുമോ എന്ന് ശങ്കിച്ചു. എന്നാൽ, തനിക്ക് കിട്ടിയ രണ്ടു പന്തിൽ എട്ട് റണ്ണെടുത്ത രവി ബിഷ്‌ണോയിയാണ് ഇന്ത്യൻ സ്‌കോർ 180 കടത്തിയത്.

Hot Topics

Related Articles