കണ്ണൂർ: കണ്ണൂർ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍. സ്ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും നാട്ടുകാർ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാരുടെ പ്രതിഷേധം.
റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. വനംവകുപ്പിനോട് ഉദ്യോഗസ്ഥരോടുമാണ് പ്രതിഷേധമെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രിയും കളക്ടറും എത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.