നാട്ടില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ സമകാലിക സിനിമയുടെയും സ്വാധീനമുണ്ടെന്ന് നടി രഞ്ജിനി. മികച്ച തിരക്കഥകളിലും ഫിലിം മേക്കിംഗിലും അഭിനയത്തിലുമൊക്കെ മറ്റ് ഇന്‍ഡസ്ട്രികളെ അസൂയപ്പെടുത്തിയവരാണ് നമ്മളെന്നിരിക്കെ കൊറിയന്‍ പാത പിന്തുടരുന്നത് എന്തിനുവേണ്ടിയെന്ന് രഞ്ജിനി ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം.
രഞ്ജിനിയുടെ കുറിപ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനന്യവും പുരസ്കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ഫിലിം മേക്കിംഗ്, അഭിനയം ഇവയ്ക്കൊക്കെ പേര് കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റ് ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന ഒന്നാണ് ഇത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ നാം കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്‍ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ്ബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?
ഞാന്‍ മലയാള സിനിമയുടെ ഭാഗമാണ് എന്നതില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍.
സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെയും സ്വാധീനം കൊണ്ടും മോശം പേരന്‍റിംഗിനാലും ലഹരി ഉപയോഗത്താലും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്‍റെ മനസിനെ മുറിപ്പെടുത്തുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അത്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ?
പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ സി ഡാനിയേല്‍, കെ ജി ജോര്‍ജ്, അരവിന്ദന്‍, എം ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി അനേകം പ്രതിഭാധനര്‍ സൃഷ്ടിക്കപ്പെട്ട ഇടമാണ് ഇത്. തങ്ങളുടെ സിനിമകളിലൂടെ അവര്‍ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചു.