മുംബൈ: ബോളിവുഡിന്റെ സൂപ്പർസ്റ്റാർ ആമിർ ഖാൻ തന്റെ മകൻ ജുനൈദ് ഖാന്റെ ലളിതമായ ജീവിതശൈലിയെക്കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടും ജുനൈദ് സ്വന്തമായി ഒരു കാർ വാങ്ങാൻ തയ്യാറല്ലെന്നും പൊതുഗതാഗത സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ആമിർ പറഞ്ഞു.
ഒരിക്കൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകാൻ ജുനൈദ് വിമാനത്തിന് പകരം സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് തിരഞ്ഞെടുത്തതും ആമിർ ഓർത്തെടുത്തു. അന്ന് ഏത് ഫ്ലൈറ്റിനാണ് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ താന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് എന്നാണ് പറഞ്ഞതെന്ന് ആമിര്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ജുനൈദ് ഒരു കാർ വാങ്ങണമെന്ന് ഞാൻ നിരന്തരം അവനോട് പറയാറുണ്ട്. എന്റെ കാറുകളിൽ ഒന്ന് എടുക്കാൻ പോലും ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ, അവൻ പറയും, ‘പപ്പ, എനിക്ക് കാർ വേണ്ട, ഞാൻ ഒരു ഓല ബുക്ക് ചെയ്യും” ആമിർ ‘ദി ന്യൂ ഇന്ത്യന്‍’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജുനൈദിന്റെ ഈ ലളിത ജീവിതശൈലി തന്റെ മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുടെ മൂല്യങ്ങളിൽ നിന്നാണ് ഉടലെടുത്തതെന്നും ആമിർ കൂട്ടിച്ചേർത്തു. “ഞങ്ങൾ ഒരിക്കലും ഭൗതിക സമ്പത്തിന് പ്രാധാന്യം നൽകിയിട്ടില്ല, അത് ജുനൈദിന്റെ ജീവിതത്തിലും പ്രതിഫലിക്കുന്നു,” ആമിര്‍ പറഞ്ഞു. ജുനൈദ്, ‘മഹാരാജ്’ എന്ന ഒടിടി ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഖുശി കപൂറിനൊപ്പം ‘ലവ്വിയപ്പ’ എന്ന ചിത്രത്തിലും അഭിനയിച്ചു.
എന്നാൽ, തന്റെ താരപദവിയെക്കാൾ ലളിതമായ ജീവിതരീതിയാണ് അവന് പ്രിയമെന്ന് ആമിർ വെളിപ്പെടുത്തി. മുംബൈയിൽ ഓട്ടോറിക്ഷയിലും ട്രെയിനിലും യാത്ര ചെയ്യുന്ന ജുനൈദിനെ പലപ്പോഴും കാണാറുണ്ട്. ഒരിക്കൽ യഷ് രാജ് സ്റ്റുഡിയോയിൽ ഓട്ടോറിക്ഷയിൽ എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ അവനെ തിരിച്ചറിയാതെ പ്രവേശനം നിഷേധിച്ച സംഭവവും ആമിർ പങ്കുവെച്ചു.
കോവിഡ് മഹാമാരി കാലത്ത് ജുനൈദിന്റെ സഹാനുഭൂതിയും ആമിർ എടുത്തുപറഞ്ഞു. റീനയുടെ മാതാപിതാക്കൾക്ക് വൈറസ് ബാധിച്ചപ്പോൾ, ജുനൈദ് രണ്ടാഴ്ച അവർക്കൊപ്പം താമസിച്ച് അവരെ പരിചരിച്ചു. “അവൻ വളരെ സെൻസിറ്റീവ് ആണ്. ആ സമയത്ത് വീട്ടുജോലിക്കാർ പോലും ലഭ്യമല്ലായിരുന്നു. ജുനൈദ് ഒറ്റയ്ക്ക് അവരെ നോക്കി” ആമിർ അഭിമാനത്തോടെ പറഞ്ഞു.
ജുനൈദ് തന്റെ ജീവിതശൈലിയെക്കുറിച്ച് ‘കണക്ട് സിന’ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു: “ഞാൻ ഏറ്റവും കാര്യക്ഷമമായ യാത്രാ മാർഗമാണ് തിരഞ്ഞെടുക്കുന്നത്. മുംബൈയിൽ ഓട്ടോറിക്ഷ എടുക്കുന്നത് പാർക്കിംഗിനെക്കുറിച്ച് ആലോചിക്കേണ്ടല്ലോ എന്നതുകൊണ്ടാണ്.”