രണ്ട് വർഷം ഉറങ്ങികിടന്ന അയാളിലെ ചിത്തരോഗി വീണ്ടും പുറത്ത് ചാടിയിരിക്കുന്നു; കൂടുതൽ കരുത്തനായി;  കൂടുതൽ അപകടകാരിയായി : ആന്ദ്രേ റസലിന്റെ അഴിഞ്ഞാട്ടത്തെപ്പറ്റി ജയറാം ഗോപിനാഥ് എഴുതുന്നു

യുദ്ധ ഭൂമിയിലെ യോധാവ്

Advertisements
ജയറാം ഗോപിനാഥ്

മഹാഭാരതത്തിന്റെ പതിനാലാം നാൾ സമയം സായാഹ്നത്തോടടുക്കു ക്കമ്പോഴാണ്,  അവൻ  യുദ്ധഭൂമിയിലേക്ക് നടന്നടുക്കുന്നത്. വൃതനെ വധിച്ച വജ്രായുധമെടുത്ത് സാക്ഷൽ ദേവേന്ദ്രൻ തന്നെ മുമ്പിൽ നിന്നാലും വിറയ്ക്കാത്ത യോദ്ധാവ്. കാടിന്റെ നിയമങ്ങളായിരുന്നു അവന് യുദ്ധനീതി. അശ്വത്ഥാമാവിന്റെ അക്ഷൗണിപടയെ അവൻ ഒറ്റയ്ക്ക് നാമാവശേഷമാക്കി…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്ഷസന്മാരായ അലമ്പാലന്റെയും, അലായുധന്റെയും ശിരസ്സറുത്തു ദുര്യോധനന്റെ മുൻപിലേക്കു അവൻ വലിച്ചെറിഞ്ഞു. കൗരവപടയെ ചിഹ്നഭിന്നമാക്കി മുൻപോട്ടു നീങ്ങിയ അവൻ, കുരുക്ഷേത്രം ഒറ്റയ്ക്ക് ജയിക്കാൻ വന്നവനായിരുന്നു….

അവൻ… ഭീമസേനന്റെ പുത്രൻ… ഘടോൽക്കചൻ….

വെറും രണ്ട് പന്തുകളുടെ ഇടവേളയിൽ, ശ്രെയസിനെയും, നിതിഷ് റാണയെയും പുറത്താക്കി, 51 ന് നാല് എന്ന നിലയിൽ കൊൽക്കത്തക്യാമ്പിൽ പരാജയഭീതി പടർത്തി  കൊണ്ട് ഒരു ആശ്വാത്മാവിനെപോലെ രാഹുൽ ചഹാർ നിറഞ്ഞാടിയ ആ ഏഴാം ഓവറിലായിരുന്നു, അവൻ ക്രീസിലേയ്ക്ക് നടന്നടുക്കുന്നത്…..

അവൻ ആൻഡ്രേ റസ്സൽ… മസ്സിൽ പവർ കൊണ്ട് 22 വാരയെ ഗോദയാക്കി മാറ്റുന്നവൻ….

വൈരാഗ്യത്താൽ ചിത്തഭ്രമം ബാധിച്ച്, മുന്നിൽ പെടുന്ന എന്തിനെയും  തച്ചുതകർക്കാനുള്ള മനസ്സുമായി എത്തിയ അവൻ, കുരുക്ഷേത്ര യുദ്ധഭൂമിയിലെ ഘടോൽക്കചനെ അനുസ്മരിപ്പിച്ചു.

മുൻകാലെടുത്തുമാറ്റി, പിൻകാലിൽ ബാലൻസ് ചെയ്ത്, പവർ മുഴുവനും കരങ്ങളിലേക്കാവാഹിച്ചു കൊണ്ടുള്ള സ്ലോഗിങ്…..

ബ്രാർ പറന്നത് രണ്ട് തവണയായിരുന്നു, മിഡ്-വിക്കറ്റിനും, ലോങ്ങ്‌-ഓണിനും മുകളിലൂടെ തോണ്ണൂറുമീറ്ററുകൾക്ക് അപ്പുറത്തേയ്ക്ക്….

ഒടിയന്റെ അവസ്ഥ അക്ഷരാർത്ഥത്തിൽ ഘടോൽക്കചന് മുമ്പിൽ പെട്ടുപോയ രാക്ഷസവീരൻ അലായുധനെപോലെയായിരുന്നു. റസ്സലിന്റെ മസ്സിൽ പവറിന്റെ പ്രഹരശേഷി, അതിന്റെയെല്ലാ വന്യതയോടും കൂടി ഒടിയൻ അനുഭവിച്ചറിഞ്ഞു. കൗ കോർണർ,  സ്‌ക്വയർ ലെഗ്, സ്ട്രൈറ്റ് ഡൌൺ ദി വിക്കറ്റ്… മൈതാനത്തിന്റെ എല്ലാ ദിക്കിലേക്കും ഒടിയൻ നിലം തൊടാതെ പറക്കുയായിരുന്നു…
നാസ വിക്ഷേപിച്ച എണ്ണമറ്റ ഉപഗ്രഹങ്ങളെ പോലെ…..

“ഘടോൽക്കചന്റെ രാത്രിയാണ് ഇന്ന്, കൗരവസൈന്യം ഇന്ന് മുച്ചോടെ മുടിയും. അഗ്നി പോലെ, കൊടും കാറ്റ്പോലെ അവൻ പടർന്നു കയറുകയാണ്, അവന് ആരുടേയും തുണവേണ്ട, ഒറ്റയ്ക്ക് യുദ്ധജയിക്കാൻ പോന്നവൻ”

ഒരശരീരി പോലെ, “എം ടി യുടെ രണ്ടാമൂഴത്തിലെ വിശോകന്റെ” വാക്കുകൾ മനസ്സിൽ പ്രതിധ്വനിക്കുകയാണ് , കഴിഞ്ഞുപോയരാത്രിയിലെ  ആ ബ്രൂട്ടൽ ഹിറ്റിങ്ങിനെകുറിച്ചോർക്കുമ്പോൾ…

രണ്ട് വർഷം ഉറങ്ങികിടന്ന അയാളിലെ ചിത്തരോഗി വീണ്ടും പുറത്ത് ചാടിയിരിക്കുന്നു… കൂടുതൽ കരുത്തനായി… കൂടുതൽ അപകടകാരിയായി…
അതിന്റെ എല്ലാ സൂചനകളും ഒരു മുന്നറിയിപ്പുപോലെ എല്ലാവർക്കും നൽകിയാണ് കഴിഞ്ഞരാത്രി കടന്നുപോകുന്നത്…

പറയാനുള്ളത് മറ്റ് ടീമുകളോടാണ്…..
നിങ്ങൾ കരുതിയിരുന്നുകൊള്ളുക!!!!
അയാളെ തടയാൻ, ഘടോൽക്കചനെ വധിക്കാൻ ഗത്യന്തരമില്ലാതെ കർണ്ണന് പ്രയോഗിക്കേണ്ടി വന്ന, അർജുനനായി മാറ്റിവെച്ച, ഇന്ദ്രൻ നൽകിയ ആ ദിവ്യാസ്ത്രം പോലും മതിയാവാതെ വരും…

Hot Topics

Related Articles