22മണിക്കൂര്‍ നീണ്ട ജോലി, സ്റ്റേഷനു പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടില്‍ തലയടിച്ചു വീണ എഎസ്‌ഐക്ക് ദാരുണാന്ത്യം; അവയവങ്ങള്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലേക്ക് ദാനം ചെയ്തു; വികാരനിര്‍ഭരമായ യാത്രയയപ്പില്‍ വിതുമ്പി സഹപ്രവര്‍ത്തകര്‍

കൊല്ലം: ഇരുപത്തിരണ്ട് മണിക്കൂര്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷനു പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടില്‍ തലയടിച്ചു വീണു ചികിത്സയിലായിരുന്ന എഎസ്‌ഐ ബി.ശ്രീനിവാസന്‍ പിള്ള (47) മരിച്ചു. എഴുകോണ്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയ ഇദ്ദേഹം കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെ പടിക്കെട്ടില്‍ തലയടിച്ച് വീഴുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9 നി ഡ്യൂട്ടിക്ക് കയറിയ ഇദ്ദേഹം ശനിയാഴ്ച രാവിലെ 9നു ജോലി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു സാരമായി പരുക്കേറ്റ ശ്രീനിവാസന്‍പിള്ളയെ സഹപ്രവര്‍ത്തകര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ഇന്നലെ രാവിലെ മസ്തിഷ്‌കാഘാതം സംഭവിച്ചു. ശ്രീനിവാസന്‍ പിള്ള രണ്ടു വര്‍ഷമായി എഴുകോണ്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വി.എസ്. പ്രീത (പ്ലാനിങ് ബോര്‍ഡ് ഓഫിസ്, തിരുവനന്തപുരം). മക്കള്‍: ശ്രീലക്ഷ്മി, ഗായത്രി (ഇരുവരും വിദ്യാര്‍ഥിനികള്‍).

Advertisements

തുടര്‍ന്ന് വൃക്ക, കരള്‍ എന്നീ അവയവങ്ങള്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലേക്കു ദാനം ചെയ്തു. എആര്‍ ക്യാംപില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണു വൈകിട്ട് ഏഴോടെ എഴുകോണ്‍ സ്റ്റേഷനില്‍ എത്തിച്ചത്. റൂറല്‍ എസ്പി കെ.ബി.രവി, ഡിവൈഎസ്പി ആര്‍.സുരേഷ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടില്‍, ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ടി.എസ്.ശിവപ്രകാശ്, പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.രാജേഷ് , സെക്രട്ടറി ആര്‍.എല്‍.സാജു, പൊലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.വിനോദ്, സെക്രട്ടറി എസ്.ഗിരീഷ്, ട്രഷറര്‍ വി.ചിന്തു തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.ഇതര സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ എത്തിയിരുന്നു.

Hot Topics

Related Articles