കോണ്‍ഗ്രസ് പ്രചരണം ചെറുക്കാന്‍ ബിജെപി; ഭരണഘടന അംഗീകരിച്ചതിന്‍റെ 75 ആം വാര്‍ഷികം കേന്ദ്രം വിപുലമായി ആഘോഷിക്കും

ദില്ലി : ഭരണഘടന അംഗീകരിച്ചതിന്‍റെ എഴുപത്തഞ്ചാം വാർഷികം വിപുലമായി ആഘോഷമാക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ബിജെപി ഭരണഘടനയ്ക്കെതിരെന്ന പ്രതിപക്ഷ പ്രചാരണം ചെറുക്കാനാണ് കേന്ദ നീക്കം. ഭരണഘടനാ അവകാശങ്ങള്‍ വിശദീകരിച്ച്‌ നിയമമന്ത്രാലയം തയ്യാറാക്കിയ പോർട്ടലിൻറെ ഉദ്ഘാടനം നാളെ നടക്കും. ഭരണഘടന ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധം ചെറുക്കാൻ വിപുലമായ പ്രചാരണ പരിപാടികളാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴില്‍ ഒരുക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഭരണഘടനാ ഹത്യാ ദിനമാക്കിയുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എഴുപത്തഞ്ചാം വാർഷികം ആഘോഷമാക്കാനുള്ള നീക്കം.

Advertisements

നവംബർ 26 നാണ് ഭരണണഘടന അംഗീകരിച്ചിട്ട് എഴുപത്തഞ്ച് വർഷം പൂർത്തിയാകുന്നത്. അടുത്ത റിപ്പബ്ളിക് ദിനം വരെ നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് സർക്കാർ രൂപം നല്കുന്നത്. രാജ്യവ്യാപകമായി ഭരണഘടനയുടെ പ്രധാന്യത്തെ കുറിച്ചുള്ള പ്രദർശനങ്ങളില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാകും ആഘോഷം. ഹമാരാ സംവിധാൻ , ഹമാരാ സമ്മാൻ എന്ന പേരിലാണ് നിയമ മന്ത്രാലയം പോർട്ടല്‍ തുടങ്ങിയത്. നിയമപരമായ അവകാശങ്ങളെ കുറിച്ച്‌ സാധാരണക്കാരെ ബോധവല്‍ക്കരിക്കുന്നതിനാണ് പോർട്ടലെന്നാണ് സർക്കാർ പറയുന്നത്. ഭരണഘടന തിരുത്തി സംവരണം അട്ടിമറിക്കാനാണ് ബിജെപി നാനൂറ് സീറ്റ് ലക്ഷ്യമിട്ടതെന്ന പ്രതിപക്ഷ പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് കേന്ദ്രം ഭരണഘടന ഉയർത്തിയുള്ള നീക്കങ്ങള്‍ സജീവമാക്കുന്നത്. എന്നാല്‍ ബിജെപി ഭരണഘടനയ്ക്ക് എതിര് എന്ന പ്രചാരണം പ്രചാരണം പാർലമെൻറിലടക്കം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

Hot Topics

Related Articles