ബുംറയെ അടിച്ച് തൂക്കി കരുൺ ; തിരിച്ച് വരവിൽ വീറോടെ പോരാട്ടം

കരുൺ നായർ- ഈ പേര് നിങ്ങൾ മറന്നോ ക്രിക്കറ്റ് പ്രേമികളെ? ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറിയൊക്കെ നേടി ഞെട്ടിച്ച താരം പിന്നെ എപ്പോഴോ ഇന്ത്യൻ ജേഴ്സിയിൽ നിന്ന് മറഞ്ഞുപോകുക ആയിരുന്നു.ആക്രമണ രീതിയില്‍ ബാറ്റ് ചെയ്യുന്ന, ക്ലാസും മാസമായി കളിക്കുന്ന താരം ഇന്ത്യക്കായി ആറ് ടെസ്റ്റുകളില്‍ നിന്നായി 62 ശരാശരിയില്‍ 374 റണ്‍സാണ് ആകെ നേടിയത് . 2016 ഡിസംബറില്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 303റണ്‍സ് നേടിയതാണ് കരുണ്‍ നായരുടെ ശ്രദ്ധേയ നേട്ടം. വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായിരുന്ന കരുണ്‍. എന്നാല്‍ 2017ന് ശേഷം ഇന്ത്യൻ ടീമില്‍ കരുണ്‍ നായർക്ക് ഒരിക്കല്‍ പോലും ഇടം ലഭിച്ചില്ല. മോശം ഫോമാണ് ടീമില്‍ നിന്ന് താരത്തെ പുറത്താക്കാനുള്ള കാരണമായി സെലക്ടർമാർ പറഞ്ഞത്.
എന്തായാലും ക്രിക്കറ്റിനെ ഒരുപാട് സ്നേഹിച്ച കരുണ്‍ നായർക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശമില്ലായിരുന്നു. എത്ര മികച്ച ഫോമില്‍ കളിച്ചാലും തന്നെ ടീമില്‍ എടുക്കാത്ത സെലെക്ടര്മാരോട് അദ്ദേഹം 2022 ല്‍ ‘Dear cricket, give me one more chance’ എന്ന ട്വീറ്റ് എഴുതി വാർത്തകളില്‍ നിറഞ്ഞിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ വിദര്ഭയുടെ സമീപകാല നേട്ടങ്ങള്‍ക്ക് എല്ലാം കാരണമായ കരുണ്‍ സെഞ്ചുറികളുടെ തമ്ബുരാൻ എന്നാണ് വിജയ് ഹസേരയില്‍ അറിയപ്പെട്ടത്. എന്തായാലും ഈ ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഭാഗമായ കരുണ്‍ തന്റെ അവസാന ചാൻസ് എന്ന രീതിയിലാണ് ടൂർണമെന്റിന്റെ കാണുന്നത് എന്ന് തോന്നുന്നു. പോയിന്റ് പട്ടികയില്‍ മുന്നില്‍ ഉള്ള ഡല്‍ഹിക്കായി ഇതുവരെ കളത്തില്‍ ഇറങ്ങാൻ പറ്റാത്ത താരം ഇന്ന് മുംബൈക്ക് എതിരെ അവസരം കിട്ടിയപ്പോള്‍ അത് അങ്ങോട്ട് മുതലാക്കി.
മുംബൈ ഉയർത്തിയ 206 റണ്‍ ലക്ഷ്യം പിന്തുടരുമ്ബോള്‍ മൂന്നാമനായി ക്രീസില്‍ എത്തിയ താരം സാക്ഷാല്‍ ബുംറയും ബോള്‍ട്ടും ഹാർദിക്കും ഒകെ നേതൃത്വം നല്‍കുന്ന മുംബൈ നിരയെ കൊന്ന് കൊലവിളിച്ചു എന്ന് പറയാം. അതില്‍ എടുത്ത് പറയേണ്ടത് ‘ഒരു ബൗണ്ടറി എങ്കിലും ഇവന്റെ പന്തില്‍ അടിച്ചാല്‍ ഭാഗ്യം എന്നൊക്കെ വിചാരിക്കുന്ന ബുംറയെ’ അടിച്ചു കൊന്നതാണ്. താരത്തിന്റെ 9 പന്തുകളില്‍ നിന്നായി 23 റണ്‍സാണ് താരം നേടിയത്.
22 പന്തില്‍ അർദ്ധ സെഞ്ച്വറി നേടുന്ന കരുണ്‍ ഒടുവില്‍ പുറത്താകുമ്ബോള്‍ 40 പന്തില്‍ 89 റണ്‍ നേടിയിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും തന്നെ ടീമില്‍ എടുക്കാനുള്ള എല്ലാം ചെയ്താണ് താരം മടങ്ങിയതെന്ന് പറയാം.

Advertisements

Hot Topics

Related Articles