ലണ്ടൻ : ജോലിഭാരം കുറയ്ക്കാൻ ജസ്പ്രീത് ബുംറയ്ക്ക്ചില മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുന്നതിനെ വിമർശിച്ച് ഇന്ത്യയുടെ മുൻ താരം ദിലീപ് വെങ്സാർക്കർ.ഫിറ്റല്ലെങ്കില്‍ ഒരു കളിയും കളിക്കാതിരിക്കുകയാണ് വേണ്ടതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഒന്നോ രണ്ടോ മത്സരങ്ങളില്‍ വിശ്രമം എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
“ബൗളർമാർ ടെസ്റ്റ് മത്സരങ്ങള്‍ തിരഞ്ഞെടുത്ത് കളിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. നിങ്ങള്‍ ഫിറ്റാണെങ്കില്‍ രാജ്യത്തിനായി എല്ലാ മത്സരങ്ങളും കളിക്കണം. ബുംറ ലോകോത്തര ബൗളറാണ്. അദ്ദേഹത്തിന് ഇന്ത്യക്കായി മത്സരങ്ങള്‍ വിജയിക്കാനാവും. നിങ്ങള്‍ ഒരു പര്യടനത്തിലാണെങ്കില്‍ എല്ലാ മത്സരങ്ങളും കളിക്കണം. വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസരിച്ച് മത്സരങ്ങള്‍ തിരഞ്ഞെടുക്കരുത്. ഇന്ത്യക്കായി കളിക്കുക എന്നതാണ് പ്രധാനം. ഫിറ്റല്ലെങ്കില്‍ ഒരു കളിയും കളിക്കരുത്. ആദ്യ ടെസ്റ്റിന് ശേഷം അദ്ദേഹത്തിന് 7-8 ദിവസത്തെ ഇടവേള ലഭിച്ചിരുന്നു. പക്ഷേ, അപ്പോഴും രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല. അത് അംഗീകരിക്കാൻ കഴിയുന്നതല്ല. അഗാർക്കറിനും ഗംഭീറിനും അത് അംഗീകരിക്കാൻ കഴിയുമായിരിക്കും.”- വെങ്സാർക്കർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 2-1 എന്ന നിലയില്‍ ലീഡ് ചെയ്യുകയാണ്. ആദ്യ കളി ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാമത്തെ കളി 336 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്ബരയില്‍ ഒപ്പമെത്തി. ലോർഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 22 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിൻ്റെ ജയം. മത്സരത്തിൻ്റെ പല ഘട്ടങ്ങളിലും മുന്നിട്ടുനിന്ന ഇന്ത്യ അവസാന ദിവസം ദൗർഭാഗ്യകരമായി പരാജയപ്പെടുകയായിരുന്നു.
ലോർഡ്സ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടും പിന്നീട് ഇന്ത്യയും 387 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 192 റണ്‍സിന് എറിഞ്ഞിട്ടെങ്കിലും ഇന്ത്യക്ക് 170 റണ്‍സേ നേടാനായുള്ളൂ. 61 റണ്‍സ് നേടി പുറത്താവാതെ നിന്ന ജഡേജയാണ് ടോപ്പ് സ്കോറർ.