പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ യോഗത്തിനെത്തിയവരെ തടഞ്ഞുവെച്ചെന്ന പരാതി; സിപിഎമ്മുകാര്‍ക്കെതിരെ കേസ്

പയ്യന്നൂർ : കണ്ണൂർ പയ്യന്നൂരില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടില്‍ യോഗത്തിനെത്തിയവരെ തടഞ്ഞുവച്ചെന്ന പരാതിയില്‍ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ വീട് വളഞ്ഞത്. ഈ വീടിന്‍റെ പരിസരത്തുനിന്ന് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പയ്യന്നൂർ കുണിയനിലെ ബിജെപി പ്രവർത്തകൻ ബാലന്‍റെ വീട്ടിലായിരുന്നു വ്യാഴാഴ്ച രാത്രി മണ്ഡലം കമ്മിറ്റി യോഗം. ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഇവിടെയെത്തി. ആയുധനിർമാണവും പരിശീലവുമാണ് നടക്കുന്നതെന്ന് ആരോപിച്ച്‌ സിപിഎം പ്രവർത്തകർ വീട് വളഞ്ഞു.

Advertisements

സംഘർഷ സാധ്യതയായതോടെ പൊലീസ് സ്ഥലത്തെത്തി. ബിജെപി പ്രവർത്തകരെ വീടിന് പുറത്തിറക്കി പറഞ്ഞയച്ചു. തടഞ്ഞുവച്ച്‌ കയ്യേറ്റം ചെയ്തെന്ന ബിജെപി പരാതിയില്‍ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. പിറ്റേന്ന് രാവിലെയാണ് ബാലന്‍റെ വീടിന് സമീപത്തുനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ഇരുമ്ബ് പൈപ്പുകളും വാളും കണ്ടെത്തിയത്. സിപിഎം പ്രവർത്തകർ മനപ്പൂർവം കൊണ്ടിട്ടതെന്നാണ് ബിജെപി ആരോപണം. ആയുധങ്ങള്‍ കണ്ടെടുത്തതില്‍ കേസെടുത്ത പൊലീസ് ആരെയും പ്രതി ചേർത്തിട്ടില്ല. ആയുധപരിശീലനം നടന്നെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎം. കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയെന്ന് പാർട്ടി ആരോപിക്കുന്നത്. ആയുധം കണ്ടെത്തിയതില്‍ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാണ് സിപിഎം ആവശ്യം.

Hot Topics

Related Articles