എടപ്പാൾ: മലപ്പുറം ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മദ്യ മാഫിയക്കെതിരെ പ്രതികരിക്കുകയും പൊലീസില്‍ വിവരം നല്‍കുകയും ചെയ്തതിന്റെ വിരോധത്തിലാണ് മാരകായുധങ്ങളുമായെത്തിയ സംഘം നാട്ടില്‍ അക്രമണം അഴിച്ചുവിട്ടത്. കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. പൊലീസില്‍ ഒറ്റുകൊടുക്കാൻ ആർക്കാണ് ധൈര്യമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിന് ശേഷമാണ് ലഹരി സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാളും ഇരുമ്പുവടികളും ഉള്‍പ്പടെയുളള മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഉദിൻപറമ്പ് സ്വദേശികളായ സുബൈർ, റാഫി, ലബീബ് എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുബൈറിനെ വാള് കൊണ്ട് തലക്ക് വെട്ടിയാണ് മുറിവേല്‍പ്പിച്ചത്. തടഞ്ഞ റാഫിയെ ഇരുമ്പ് വടി കൊണ്ട് അക്രമികള്‍ അടിച്ചു. സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമി സംഘം തല്ലി തകർത്തു. ചങ്ങരംകുളത്ത് അക്രമം നടത്തി മടങ്ങിയ സംഘത്തിന്റെ വാഹനം ലബീബിനെ ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ മൂന്നുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുന്നംകുളം സ്വദേശികളായ ബാദുഷ, മണി കണ്ഠൻ, ചാവക്കാട് സ്വദേശി നിജിത് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. പ്രദേശത്ത് ലഹരി മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം മുമ്പും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.