പുതിയ മദ്യനയം ഉപകാരസ്മരണ; ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മദ്യലോബി സിപിഎമ്മിന് വൻ തുക നല്‍കിയെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : കേരള സർക്കാരിന്‍റെ പുതിയ മദ്യനയം ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മദ്യലോബി സി.പി.എം നേതാക്കള്‍ക്ക് വൻ തുക നല്‍കിയതിനുള്ള ഉപകാരസ്മരണയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. ടൂറിസത്തിന്‍റെ മറവില്‍ മദ്യനയം നടപ്പാക്കുകയെന്നത് സി.പി.എം തന്ത്രമാണ്. മദ്യനയ രൂപീകരണത്തിന് നിർദ്ദേശം നല്‍കാൻ യോഗം വിളിച്ചു കൂട്ടാൻ ടൂറിസം ഡയറക്ടറോട് ആവശ്യപ്പെട്ടത് മന്ത്രി തന്നെയാണ്. ബാർ മുതലാളിമാരില്‍ നിന്നുള്ള പണപ്പിരിവിന്റെ കാര്യത്തില്‍ എക്സൈസ് മന്ത്രിയുടെ ഓഫീസില്‍ പലപ്പോഴും തർക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിരിച്ച പണത്തിന്റെ പേരിലാണ് ചിലർക്കെതിരെ നടപടിയെടുത്തത്. നവകേരള സദസ്സിന്‍റ് പേരില്‍ ബാർ ഉടമകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ സിപിഎം നേതൃത്വം വൻതോതില്‍ പണം സമാഹരിച്ചിരുന്നു. എക്സ്സൈസ് മന്ത്രിമാരായ എം.വി. ഗോവിന്ദൻ, എം.ബി. രാജേഷ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി. മുസ്തഫയുടെ ഏതാനും മാസം മുൻപുള്ള രാജിയുടെ കാരണം സി.പി.എം നേതൃത്വം വ്യക്തമാക്കണം.

Advertisements

മലബാറിലെ ചില ബാർ ഉടമകളുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്ന് മുസ്തഫയെ പാർട്ടി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയെന്ന് സി.പി.എം വൃത്തങ്ങളില്‍ കേട്ടിരുന്നു. എന്നാല്‍, മുസ്തഫയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മത്സരിപ്പിക്കാൻ രാജിവെപ്പിച്ചതാണെന്നായിരുന്നു മറുപ്രചരണം. തെരഞ്ഞെടുപ്പില്‍ മുസ്തഫയെ സ്ഥാനാര്ഥിയായി ഒരു ഘട്ടത്തിലും പരിഗണിച്ചില്ലെന്നതാണ് വാസ്തവം. ബാർ ഉടമ സംഘടനയുടെ വൈസ് പ്രസിഡണ്ടിന്റെ ശബ്ദ സന്ദേശം പുതിയ ബാർ കോഴയുടെ കറുത്ത കരങ്ങള്‍ എക്സൈസ് മന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണ്. മുസ്തഫയുടെ പുറത്താക്കല്‍ സംബന്ധിച്ച ദുരൂഹതകള്‍ ഇല്ലാതാകണമെങ്കില്‍ പാർട്ടിയും മന്ത്രിയും നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Hot Topics

Related Articles