ബംഗളൂരു: കർണാടകയിലെ അവസാനത്തെ നക്സല്‍ നേതാവും കീഴടങ്ങി. വിവിധ കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്ന കൊത്തെഹൊണ്ട രവിയാണ് കീഴടങ്ങിയത്. ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയില്‍ നിന്നാണ് രവി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ദളങ്ങളില്‍ നിന്ന് അഭിപ്രായഭിന്നതകള്‍ മൂലം വിട്ട് പോയ നേതാവാണ് രവി.
ദീർഘകാലമായി ഒളിവിലായിരുന്ന തൊമ്പാട്ട് ലക്ഷ്മിയെന്ന നക്സല്‍ അനുഭാവിയും നാളെ കീഴടങ്ങും. ചിക്മഗളുരു പൊലീസിന് മുമ്പാകെ നാളെ കീഴടങ്ങാമെന്ന് അവർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കർണാടകയെ പൂർണ നക്സല്‍ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 22 പൊലീസുദ്യോഗസ്ഥരടങ്ങിയ സംഘത്തിന് സ്വർണമെഡല്‍ അടക്കമുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.