‘ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഈ സര്‍ക്കാരില്‍ സുരക്ഷിതമല്ല’: നീറ്റ് യുജി കൗണ്‍സിലിംഗ് മാറ്റിയതില്‍ കോണ്‍ഗ്രസ്

ദില്ലി : വിവാദമായ നീറ്റ് യുജി കൗണ്‍സിലിംഗ് മാറ്റിവച്ച നടപടിയില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. നീറ്റ് യുജി വിഷയം സർക്കാ‌ർ നാള്‍ക്കുനാള്‍ വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറില്‍ സുരക്ഷിതമല്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് തുറന്നടിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും വീണ്ടും വ്യക്തമായിരിക്കുകയാണ്. കുട്ടികളുടെ ഭാവിയുടെ കാര്യമാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും, പരീക്ഷ വീണ്ടും നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. പലരും ഈയാവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കൗണ്‍സിലിംഗ് നടക്കട്ടെയെന്നാണ് സർക്കാറും എൻടിഎയും കോടതിയിലടക്കം നിലപാടെടുത്തത്.

Advertisements

പക്ഷേ പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൗണ്‍സിലിംഗ് തുടരട്ടേയെന്ന നിലപാടില്‍ നിന്നും സർക്കാർ പിന്നോട്ട് പോകുന്നത്. ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ന് തുടങ്ങാനിരുന്ന കൗണ്‍സിലിംഗ് മാറ്റിവയ്ക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സർക്കാർ ഇതുവരെ നല്‍കിയിട്ടില്ല. നടപടിക്ക് പിന്നാലെ സർക്കാറിനെതിരെ വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. നീറ്റ് യുജി വിഷയം സർക്കാർ ദിനംപ്രതി വഷളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിന്റെ കൈയില്‍ സുരക്ഷിതമല്ലെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.

Hot Topics

Related Articles