കൊച്ചി: കൂത്താട്ടുകുളത്ത് നഗരസഭയിലെ വനിതാ കൗണ്‍സിലർ കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ട് എസ്പി ഡിഐജിക്ക് കൈമാറി. പട്ടാപ്പകല്‍ പൊലീസ് നോക്കി നില്‍ക്കെ നടന്ന തട്ടിക്കൊണ്ടുപോകലില്‍ സിപിഎം വാദവും പൊളിയുകയാണ്. കലാരാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോവുക മാത്രമാണുണ്ടായതെന്നും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വാദം.
പ്രതിപക്ഷമാണ് പൊലീസ് വീഴ്ചയില്‍ ആരോപണം ഉന്നയിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതരവകുപ്പുകള്‍ ചുമത്തിയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയതില്‍ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. ഒന്നാം പ്രതി സിപിഎം ഏര്യാ സെക്രട്ടറിയാണ്. രണ്ടാം പ്രതി കൂത്താട്ടുകുളം നഗരസഭാ ചെയര്‍ പേഴ്സണ്‍ ആണ്. വൈസ് ചെയര്‍മാനാണ് മൂന്നാം പ്രതി.