ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ വ്യാപനം കൂടും; ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലും ഏഴ് മടങ്ങ് കൂടുതല്‍?

ന്യൂഡല്‍ഹി: വൈറസിന്റെ വ്യാപനശേഷി (ആര്‍ വാല്യു) ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ നാലിലേക്ക് എത്തിയെന്നു മദ്രാസ് ഐഐടിയിലെ ഗവേഷകര്‍. നിലവിലെ കോവിഡ് തരംഗം ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ പാരമ്യത്തിലെത്തുമെന്നും ഐഐടിയിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഡിസംബര്‍ അവസാനവാരം രാജ്യത്ത് ആര്‍ വാല്യു 2.69 ആയിരുന്നു. കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തില്‍ പോലും 1.69 ആയിരുന്നു ആര്‍ വാല്യു. ഇതനുസരിച്ച്, കോവിഡ് പിടിപെട്ട ഓരോരുത്തരില്‍നിന്നും മറ്റു 4 പേര്‍ക്കു കൂടി പിടിപെടാം. വരുംദിവസങ്ങള്‍ നിര്‍ണായകമാണെന്നും നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കിയാല്‍ ആര്‍ വാല്യു വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.

Advertisements

അതേസമയം, ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്തതിനെക്കാള്‍ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കാമെന്ന് സര്‍ക്കാര്‍, സ്വതന്ത്ര വൃത്തങ്ങളെ അധികരിച്ച് നടത്തിയ പഠനം പറയുന്നു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. 2020 മാര്‍ച്ചുമുതല്‍ 2021 ജൂലായ് വരെ രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടത്തിയ പഠനത്തില്‍ 1,37,289 പേര്‍ പങ്കെടുത്തു. ഈ കാലയളവില്‍ രാജ്യത്ത് 32 ലക്ഷം മരണങ്ങളുണ്ടായെന്നും അതില്‍ 27 ലക്ഷവും കഴിഞ്ഞവര്‍ഷം എപ്രില്‍-മേയ് മാസങ്ങളിലാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 29 ശതമാനവും കോവിഡ് കാരണമാണെന്ന് സംഘം കണ്ടെത്തി. ആരോഗ്യമന്ത്രാലയം ഇപ്പോഴും 4.83 ലക്ഷം മരണമെന്നു സ്ഥിരീകരിക്കുമ്പോഴാണ് ഇതിന്റെ ആറിരട്ടിയോളം പേര്‍ 3 തരംഗങ്ങളിലുമായി മരിച്ചിരിക്കാമെന്നു സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Hot Topics

Related Articles