ആലപ്പുഴ: കടയടിച്ചു തകർത്തത് വലിയ മനോവിഷമത്തിലാണെന്ന് ഹോട്ടല്‍ അടിച്ച് തകർത്ത കേസിലെ പ്രതിയായ സിപിഒ ജോസഫ്. മകന് വയ്യാതായപ്പോള്‍ ഒരച്ഛനെന്ന നിലയില്‍ വേദനിച്ചുവെന്ന് സിപിഒ ജോസഫ് പറഞ്ഞു. കടയില്‍ നിന്ന് കുഴിമന്തി കഴിച്ചതോടെയാണ് മകന് വയ്യാതായത്. പരാതിപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായില്ല. ഈ മനോവിഷമത്തില്‍ മദ്യപിച്ചതോടെ നില തെറ്റിപ്പോയെന്നും സിപിഒ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ വാടക്കല്‍ സ്വദേശിയാണ് കെഎഫ് ജോസഫ്. സംഭവത്തില്‍ ആലപ്പഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് കെഎഫ് ജോസഫ്. പൊലീസുകാരന്റെ അതിക്രമത്തില്‍ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചിരുന്നു. ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലില്‍ കയറിയുളള അതിക്രമത്തിന് കാരണമെന്നും പൊലീസുകാരൻ മൊഴി നല്‍കിയിരുന്നു. ചങ്ങനാശ്ശേരിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറില്‍ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് വടിവാള്‍ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരൻ മൊഴി നല്‍കിയിട്ടുണ്ട്.