ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിന്ന് ഫൈനല്‍ ടിക്കറ്റ് ലഭിക്കാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായിരിക്കുകയാണ്.രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 36 റണ്‍സിന് തോറ്റാണ് രാജസ്ഥാന്‍ മുട്ടുമടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് 9 വിക്കറ്റിന് 175 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് 7 വിക്കറ്റിന് 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.രാജസ്ഥാന്റെ ബൗളര്‍മാര്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിങ് നിര തീര്‍ത്തും നിറം മങ്ങിയതാണ് ടീമിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും പിന്നീട് രാജസ്ഥാന്‍ ബാറ്റിങ് നിര മത്സരം കൈവിടുകയായിരുന്നു.
21 പന്തില്‍ 42 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും 35 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്ത ദ്രുവ് ജുറേലും മാത്രമാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. സമ്മര്‍ദ്ദം ബാധിച്ചതാണ് രാജസ്ഥാനെ തളര്‍ത്തിയത്. ഹൈദരാബാദ് ഫൈനല്‍ ടിക്കറ്റെടുക്കുമ്ബോള്‍ കൈയടി അര്‍ഹിക്കുന്നത് പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിക്കാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജസ്ഥാന്‍ ജയിക്കേണ്ട കളിയെ ഹൈദരാബാദിന് അനുകൂലമാക്കി മാറ്റിയതിന് പിന്നില്‍ കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി മിടുക്കാണ്. ചെന്നൈയിലെ പിച്ചിന്റെ സ്വഭാവത്തെ നന്നായി ഉപയോഗിക്കാന്‍ കമ്മിന്‍സിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു സാഹസമായ തീരുമാനങ്ങള്‍ക്ക് ധൈര്യം കാട്ടാതെ പതിവ് ശൈലിയില്‍ തുടര്‍ന്നപ്പോള്‍ കമ്മിന്‍സ് മാറ്റത്തിന് ധൈര്യം കാട്ടിയതാണ് മത്സരത്തില്‍ വഴിത്തിരിവായി മാറിയതെന്ന് നിസംശയം പറയാം.എംഎസ് ധോണിയുടെ തന്ത്രം കമ്മിന്‍സ് പിന്തുടര്‍ന്നുവെന്ന് തന്നെ പറയാം. ചെന്നൈയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. ഇത് നന്നായി കമ്മിന്‍സ് ഉപയോഗിച്ചു. ഇതില്‍ എടുത്തു പറയേണ്ടത് അഭിഷേക് ശര്‍മയെ കമ്മിന്‍സ് ഉപയോഗിച്ചതാണ്. ഈ സീസണില്‍ മൂന്നോ നാലോ ഓവര്‍ മാത്രമാണ് അഭിഷേക് പന്തെറിഞ്ഞിരുന്നത്. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ നാല് ഓവര്‍ അഭിഷേകിന് പന്ത് നല്‍കാന്‍ കമ്മിന്‍സ് ധൈര്യം കാട്ടി.
ഇതോടെ 24 റണ്‍സിന് 2 നിര്‍ണ്ണായക വിക്കറ്റോടെ മാച്ച് വിന്നറാവാന്‍ അഭിഷേകിന് സാധിച്ചു. സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നീ നിര്‍ണ്ണായക വിക്കറ്റുകളാണ് അഭിഷേക് നേടിയത്. ചെന്നൈയിലെ പിച്ചില്‍ പാര്‍ട്ട് ടൈം ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ധോണി സിഎസ്‌കെ നായകനായിരിക്കുമ്ബോള്‍ പല മത്സരങ്ങളും പാര്‍ട്ട് ടൈം ബൗളര്‍മാരുടെ പ്രകടനത്തിലൂടെ അനുകൂലമാക്കി മാറ്റിയിട്ടുണ്ട്. ഇതേ തന്ത്രമാണ് കമ്മിന്‍സ് പയറ്റിയത്.
ചെന്നൈ പിച്ചിലെ ധോണിയുടെ ഈ തന്ത്രം കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയേയും സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാം. സഞ്ജു തന്റെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രമാണ് ഉപയോഗിച്ചത്. അവരെല്ലാം മികച്ച പ്രകടനം നടത്തിയെങ്കിലും പാര്‍ട്ട് ടൈം സ്പിന്നിനെ പരീക്ഷിച്ചിരുന്നെങ്കില്‍ അല്‍പ്പം കൂടി കുറഞ്ഞ സ്‌കോറില്‍ ഹൈദരാബാദിനെ പൂട്ടാന്‍ രാജസ്ഥാന് ചിലപ്പോള്‍ സാധിക്കുമായിരുന്നു. റിയാന്‍ പരാഗ്, റോവ്മാന്‍ പവല്‍ എന്നിവരെല്ലാം ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നവരാണ്.
ഇവരെ നന്നായി ബൗളിങ്ങില്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നെങ്കിലും സഞ്ജു അതിന് തയ്യാറായില്ല. എന്നാല്‍ കമ്മിന്‍സ് ബൗളര്‍മാരെ നന്നായി ഉപയോഗിച്ചു. ചെന്നൈയിലെ പിച്ചില്‍ ധോണി പല മത്സരങ്ങളും ജയിച്ചത് സ്പിന്നര്‍മാരുടെ മികവിലൂടെയാണ്. അതേ പാതയാണ് കമ്മിന്‍സ് പിന്തുടര്‍ന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിങ് അല്‍പ്പം കൂടി എളുപ്പമാണെന്നതാണ് ചെന്നൈ പിച്ചിന്റെ ശൈലി. എന്നാല്‍ സ്പിന്നര്‍മാരെ നന്നായി ഉപയോഗിച്ച് കമ്മിന്‍സ് ഹൈദരാബാദിനെ ജയിപ്പിക്കുകയായിരുന്നു.
രാജസ്ഥാന്റെ ബാറ്റ്‌സ്മാന്‍മാരില്‍ ജയ്‌സ്വാളൊഴികെ മറ്റെല്ലാവരും പ്രതിരോധിച്ച് കളിച്ചാണ് വിക്കറ്റ് തുലച്ചത്. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കാനായിരുന്നു നായകന്‍ സഞ്ജു സാംസണടക്കം ശ്രമിച്ചത്. എന്നാല്‍ ഈ തന്ത്രം പാളിയതാണ് രാജസ്ഥാന് പുറത്തേക്കുള്ള വഴി തുറന്നതെന്ന് നിസംശയം പറയാം.