കൊല്‍ക്കത്ത: ടെസ്റ്റ് ടീം നായകനായതോടെ ശുഭ്മാന്‍ ഗില്‍ വിരാട് കോലിയെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി.ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിക്കേണ്ട ആളാണെങ്കിലും ഇത്രയും ആക്രമണോത്സുകത ആവശ്യമില്ലെന്നും മനോജ് തിവാരി പറഞ്ഞു.
ക്യാപ്റ്റനായതില്‍ പിന്നെ ശുഭ്മാന്‍ ഗില്ലിന്‍റെ സമീപനത്തോട് എനിക്ക് യോജിപ്പില്ല. വിരാട് കോലിയെ വെറുതെ അനുകരിക്കാന്‍ ശ്രമിക്കുന്ന ഗില്ലിനെയാണ് ഗ്രൗണ്ടില്‍ കാണുന്നത്. അത് പക്ഷെ അവന്‍റെ ബാറ്റിംഗിനെ തുണക്കുന്നില്ല. ഐപിഎല്ലില്‍ ക്യാപ്റ്റനായതുമുതല്‍ അവന്‍റെ ആക്രമണോത്സുക സമീപനം ഞാന്‍ ശ്രദ്ധിച്ചിരുന്നു. അമ്ബയര്‍മാരുമായി അനാവശ്യമായി തര്‍ക്കിക്കുന്നതുമെല്ലാം ഇതിന്‍റെ ഭാഗമായിരുന്നു. ഇത് ഗില്ലിന്‍റെ രീതിയല്ല. അത്തരത്തിലുള്ള ആക്രമണോത്സുകത കാണിക്കേണ്ട കാര്യവുമില്ല. ഗില്ലിന് ഒന്നും പുതുതായി തെളിയിക്കേണ്ട കാര്യമില്ലെന്നും മനോജ് തിവാരി സ്പോര്‍ട്സ് ബൂമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാക്കുകള്‍ കൊണ്ടല്ല എതിരാളികള്‍ക്കുനേരെ ആക്രമണോത്സുകനാകേണ്ടത്. അത് കളിക്ക് ഒട്ടും ഗുണം ചെയ്യുന്ന കാര്യവുമല്ല. എതിരാളികള്‍ പറയുന്നതിനെല്ലാം ഗ്രൗണ്ടില്‍ മറുപടി നല്‍കേണ്ട കാര്യമില്ല. ടെസ്റ്റ് മത്സരം ജയിച്ചും ആക്രമണോത്സുകത കാണിക്കാവുന്നതാണ്. ഈ പരമ്ബരയില്‍ ഇന്ത്യക്ക് 2-1ന് മുന്നിലെത്താന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ അത് നഷ്ടമായി.
സ്റ്റംപ് മൈക്കില്‍ നിന്ന് പുറത്തുവരുന്ന സംഭാഷണങ്ങളും അത്ര നല്ലതായി എനിക്കുതോന്നുന്നില്ല. നിങ്ങള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ആദ്യം മനസിലാക്കണം. മുന്‍ ക്യാപ്റ്റന്‍ തന്‍റെ ദേഷ്യം വാക്കുകളിലൂടെ പ്രകടിപ്പിച്ചുവെന്നതുകൊണ്ട് അടുത്ത ക്യാപ്റ്റനും അതൊരു ട്രെന്‍ഡായി അനുകരിക്കേണ്ട കാര്യമില്ല. സ്വയം നിയന്ത്രിക്കാന്‍ ഗില്‍ പഠിക്കണം, ഇല്ലെങ്കില്‍ അടുത്ത തലമുറയും ഇത് കണ്ടുപഠിക്കുമെന്നും മനോജ് തിവാരി പറഞ്ഞു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയില്‍ ആദ്യ രണ്ട് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറി നേടിയ ഗില്ലിന് പക്ഷെ ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ തിളങ്ങാനായിരുന്നില്ല. ഇംഗ്ലണ്ട് താരങ്ങളുമായും അമ്ബയര്‍മാരുമായി ഗില്‍ മത്സരത്തില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. അഞ്ച് മത്സര പരമ്ബരയിലെ നാലാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇന്ത്യ പരമ്ബരയില്‍ 1-2ന് പിന്നിലാണിപ്പോള്‍.