23-ാം വയസ്സില്‍ പഞ്ചായത്ത് ഓഫീസില്‍ ജോലി; സഹപ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ടവള്‍; ഒടുവില്‍ പ്രണയപ്പകയ്ക്ക് ഇരയായി എരിഞ്ഞ് കൃഷ്ണപ്രിയയും

കോഴിക്കോട്: യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച ശേഷം യുവാവും തീ കൊളുത്തി. കൃഷ്ണപ്രിയ(23), നന്ദു (27)എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു സംഭവം. ഓഫീസിലേക്ക് കയറാന്‍ തുടങ്ങിയ കൃഷ്ണപ്രിയയെ നന്ദു തടഞ്ഞ് നിര്‍ത്തി പെട്രാളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളിത്തുടങ്ങിയതോടെ സ്വന്തം ദേഹത്തേക്കും നന്ദു തീ കൊളുത്തി.

Advertisements

കൃഷ്ണപ്രിയയും നന്ദുവും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇത് തകര്‍ന്നതാണ് തീകൊളുത്തി കൊലപ്പെടുത്താന്‍ കാരണമെന്നുമാണ് പ്രാഥമിക നിഗമനം. നാല് മാസം മുന്‍പാണ് പ്രൊജക്ട് അസിസ്റ്റന്റായി തിക്കോടി പഞ്ചായത്തില്‍ കൃഷ്ണപ്രിയ എത്തുന്നത്. തീ പൊള്ളലേറ്റ ഉടന്‍ പഞ്ചായത്ത് ഓഫീസിലേക്കാണ് കൃഷ്ണപ്രിയ ഓടിക്കയറിയത്. പഞ്ചായത്ത് ജീവനക്കാരാണ് തീ അണച്ചത്. ഇരുവര്‍ക്കും 75 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, കൃഷ്ണപ്രിയയെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷമാണ് തീവച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമ്പത്ത് അറിയിച്ചു. സംഭവസമയത്ത് ഇവര്‍ ഓഫീസിലുണ്ടായിരുന്നില്ലെങ്കിലും കുത്തിയ ശേഷമാണ് തീ കൊളുത്തിയത് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ഇവര്‍ അറിയിച്ചു. പൊള്ളലേറ്റ ഇരുവരെയും ആദ്യം കൊയിലാണ്ടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴി എടുത്തശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന പയ്യോളി സിഐ അറിയിച്ചു.

Hot Topics

Related Articles