സ്പോർട്സ് ഡെസ്ക്ക് : ഐസിസി ഏകദിന ലോകകപ്പില്‍ തൻ്റെ തകര്‍പ്പൻ പ്രകടനം തുടര്‍ന്ന് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പര്‍ ക്വിൻ്റൻ ഡീകോക്ക്. ന്യൂസിലൻഡിനെതിരായ മത്സരത്തില്‍ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്കൻ താരം.മത്സരത്തില്‍ ഡീകോക്കിൻ്റെയും റാസി വാൻഡര്‍ ഡസൻ്റെയും സെഞ്ചുറി മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് സൗത്താഫ്രിക്ക നേടിയിട്ടുണ്ട്. വാൻഡര്‍ ഡസൻ 118 പന്തില്‍ 9 ഫോറും 5 സിക്സും ഉള്‍പ്പടെ 133 റണ്‍സ് നേടിയപ്പോള്‍ 116 പന്തില്‍ 10 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 113 റണ്‍സ് നേടിയാണ് ഡീകോക്ക് പുറത്തായത്.
ഈ ലോകകപ്പിലെ തൻ്റെ നാലാം സെഞ്ചുറിയാണ് ഡീകോക്ക് നേടിയിരിക്കുന്നത്. ഇതിന് മുൻപ് ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും ബംഗ്ളാദേശിനെതിരെയും ഡീകോക്ക് സെഞ്ചുറി നേടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഒരു ലോകകപ്പില്‍ നാലോ അതിലധികമോ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡ് ഡീകോക്ക് സ്വന്തമാക്കി. 2015 ലോകകപ്പില്‍ നാല് സെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയും 2019 ലോകകപ്പില്‍ 5 സെഞ്ചുറി നേടിയിട്ടുള്ള രോഹിത് ശര്‍മ്മയുമാണ് ഇതിന് മുൻപ് ഈ റെക്കോര്‍ഡ് നേടിയിട്ടുള്ളത്.
മത്സരത്തിലെ പ്രകടനം അടക്കം ഈ ലോകകപ്പില്‍ 7 മത്സരങ്ങളില്‍ നിന്നും 545 റണ്‍സ് ഡീകോക്ക് നേടികഴിഞ്ഞു. ഒരു ലോകകപ്പില്‍ 500 ലധികം റണ്‍സ് നേടുന്ന ആദ്യ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ കൂടിയാണ് ഡീകോക്ക്.