ദില്ലി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേല്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാല്‍ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാൻ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയുന്നതിനുള്ള നിർദ്ദേശം നല്‍കാനാകില്ലെന്നും വ്യക്തമാക്കി.
ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണം തടയണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അന്വേഷണം നടത്തുന്നതിനെ ചോദ്യംചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും ഒരു നടിയും അണിയറ പ്രവർത്തകയും നല്‍കിയ ഹർജി തീർപ്പാക്കിയ കോടതി, ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവർക്കും എസ്‌ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.