ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗ ജില്ലാ ജയിലില്‍ 36 തടവുകാരില്‍ കൂടി എച്ച്.ഐ.വി. സ്ഥിരീകരിച്ചു. 2023 ഡിസംബറില്‍ നടത്തിയ പരിശോധനയുടെ ഫലത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ ജയിലിലെ ആകെ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം 63 ആയി. സെപ്റ്റംബറില്‍ നടക്കേണ്ടിയിരുന്ന പരിശോധന എച്ച്.ഐ.വി. ടെസ്റ്റിങ് കിറ്റുകളുടെ അഭാവത്തെ തുടർന്ന് വൈകുകയും പിന്നീട് ഡിസംബറില്‍ നടത്തുകയുമായിരുന്നു. എച്ച്.ഐ.വി. പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗത്തിനും മയക്കുമരുന്ന് ഉപയോഗത്തിന്റെ ചരിത്രമുള്ളതായി ജയില്‍ അധികൃതർ അറിയിച്ചു.
ജയിലില്‍ എത്തിയതിന് ശേഷം ആർക്കും എച്ച്.ഐ.വി. ബാധിച്ചിട്ടില്ലെന്നും ഉപക്ഷേിക്കപ്പെട്ടതും അണുബാധിതമായ സിറിഞ്ചുകളില്നിന്നുമാണ് വൈറസ് ബാധ ഉണ്ടായതെന്നും അധികൃതർ കൂട്ടിച്ചേർത്തു. എച്ച്.ഐ.വി. പോസിറ്റീവായ തടവുകാർ എല്ലാവരും ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ജയില്‍ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എച്ച്.ഐ.വി. ബാധയെത്തുടർന്ന് ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.