ദില്ലി: ലോക അരി വിപണിയില്‍ ഈ വർഷം ഇന്ത്യ മുൻനിരയില്‍ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികള്‍ച്ചർ നടത്തിയ സമീപകാല പഠനത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും അരി വ്യാപാരത്തില്‍ ഇന്ത്യ മുന്നേറുമെന്നാണ് സൂചന. ഈ സാമ്പത്തിക വർഷം ഏകദേശം 18 ദശലക്ഷം ടണ്‍ അരി കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷത്തേക്കാള്‍ രണ്ട് ദശലക്ഷം ടണ്‍ കൂടുതലാണ് ഇത്. ആഗോള വ്യാപാരത്തിൻ്റെ വലിയൊരു ഭാഗമായിരിക്കും ഇന്ത്യയുടെ അരി കയറ്റുമതി. അതേസമയം, 2021-22 ല്‍ ഇന്ത്യയുടെ റെക്കോർഡ് കയറ്റുമതിയായ 22 ദശലക്ഷം ടണ്ണിനേക്കാള്‍ വളരെ കുറവായിരിക്കുമെന്ന് യുഎസ്ഡിഎ പറഞ്ഞു.
527.6 ദശലക്ഷം ടണ്‍ എന്ന റെക്കോർഡ് ഉല്‍പ്പാദനത്തില്‍ നിന്നും വർഷംതോറും ഇന്ത്യയുടെ ഉത്പാദനം വർധിക്കുന്നുണ്ട്. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഉല്‍പ്പാദന വർദ്ധനവാണ് ആഗോള വ്യാപാരത്തെ പ്രധാനമായും നയിക്കുന്നത്. ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഉയർന്ന ഉപയോഗത്തിൻ്റെ പശ്ചാത്തലത്തില്‍ ആഗോള ഉപഭോഗം 526.4 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു. 2023 ജൂലൈയില്‍, ഇന്ത്യൻ സർക്കാർ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. ഇതില്‍ സെമി-മില്‍ഡ്, മില്‍ഡ്, പോളിഷ്ഡ്, ഗ്ലേസ്ഡ് ഇനങ്ങള്‍ ഉള്‍പ്പെടുന്നു. ജൂലൈയില്‍ ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രം കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. അതേഅസമയം, ചില രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവരുടെ അഭ്യർത്ഥന പ്രകാരം അരി കയറ്റുമതിക്ക് സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.