പുറത്തുവന്നത് മോദി സര്‍ക്കാരിന്‍റെ വലിയ തട്ടിപ്പ്; അദാനിക്കെതിരായ മാധ്യമ റിപ്പോര്‍ട്ട് ആയുധമാക്കി രാഹുല്‍ഗാന്ധി

ദില്ലി : അദാനിക്കെതിരായ ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ബിജെപിക്കെതിരെ ആയുധമാക്കി രാഹുല്‍ ഗാന്ധി. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഉയർന്ന നിലവാരത്തിലുള്ളതെന്ന് കാണിച്ച്‌ ആദാനി കൂടിയ വിലക്ക് വിറ്റെന്ന റിപ്പോര്‍ട്ടാണ് വിമർശനത്തിനായി ഉന്നയിച്ചത്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യ സർക്കാർ അധികാരത്തില്‍ വരുന്പോള്‍ ഈ അഴിമതികളെല്ലാം അന്വേഷിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇന്തോനേഷ്യയിലെ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി അദാനി തമിഴ്നാട്ടിലെ പൊതുമേഖല സ്ഥാപനത്തിന് ഉയർന്ന നിലവാരമുള്ളതെന്ന കാണിച്ച്‌ മറിച്ച്‌ വിറ്റുവെന്നാണ് വിദേശമാധ്യമമായ ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ അദാനിയുടെ കന്പനി കൊള്ള ലാഭം ഉണ്ടാക്കി. ഇന്ത്യയില് വർഷം തോറും രണ്ട് ദശലക്ഷം ആളുകള്‍ വായു മലിനീകരണം കൊണ്ടു മരിക്കുന്നുവെന്ന കണക്കും ചൂണ്ടിക്കാട്ടിയായിരുന്നു ഫിനാൻഷ്യല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്. ഇതാണ് രാഹുല്‍ഗാന്ധി ബിജെപിക്കെതിരെ ഉന്നയിച്ചത്. പുറത്ത് വന്നത് ബിജെപി സർക്കാരിന്‍റെ വലിയ തട്ടിപ്പെന്ന് രാഹുല്‍ ആരോപിച്ചു.

Advertisements

യഥാർത്ഥ വിലയുടെ മൂന്നിരിട്ടി തുക ഈടാക്കി അദാനി ലാഭം കൊയ്തു. ഈ പണം സാധാരണക്കാരന്‍റെ പോക്കറ്റില്‍ നിന്ന് കൂടിയ വൈദ്യുതി ബില്ലായാണ് നഷ്ടമായെതന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ഈ അഴിമതി അന്വേഷണ ഏജന്‍സികളില്‍ നിന്ന് മൂടി വെക്കാൻ എത്ര ടെപോയില്‍ പണം ലഭിച്ചുവെന്ന് മോദി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അദാനിയില്‍ നിന്ന് ടെംപോയില്‍ കോണ്‍ഗ്രസിന് പണം ലഭിച്ചുവെന്ന മോദിയുടെ വിമർശനത്തെ പരിഹസിച്ച്‌ കൂടിയായിരുന്നു രാഹുലിന്‍റെ ചോദ്യം. പൊതു ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ച പണത്തെ കുറിച്ച്‌ ഇന്ത്യ സർക്കാർ അധികാരത്തില് വരുന്പോള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വീണ്ടും അദാനി മോദി ബന്ധം ചർച്ചയാക്കി തെരഞ്ഞടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം ഫിനാഷ്യല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് അദാനിയുടെ കന്പനി നിഷേധിച്ചിട്ടുണ്ട്.

Hot Topics

Related Articles