കത്തിയെരിഞ്ഞു തീർന്ന തിരിയിലും അഗ്നി കണ്ടെത്തുന്ന പ്രതീക്ഷയുടെ മറുപേരാണ് അവർ ; പരാജയപ്പെട്ട നക്ഷത്രങ്ങളുടെ ആഴങ്ങളിൽ നിന്ന് അവർ പുനർ ജനിക്കും ; വിശ്വാസത്തിന്റെ ഗോപുരങ്ങൾ അടക്കിവാണ് ഇന്ത്യൻ ബൗളിംഗ് നിര

ജോഹന്നാസ്ബർഗ് : വാണ്ടറേഴ്സിൽ ഫസ്റ്റ് ഇന്നിംഗിസിൽ ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിക്കുമ്പോൾ മാലപ്പടക്കത്തിന് തിരികൊളുത്തിയ വെടിക്കാരന്റെ മനോ നിലയിലായിരിക്കാം രാഹുൽ ദ്രാവിഡ് എന്ന് പറഞ്ഞാൽ അധികമാവില്ല. ഒരറ്റത്തു നിന്നും തകർന്നു വീണ ചീട്ടു കൊട്ടാരത്തെ എങ്ങനെ വിജയവഴിയിലേക്ക് പുനർ ജീവിപ്പിക്കും എന്ന് ആരാധകർ പോലും വേദനിച്ചിരിക്കും. വിജയ തീരമണഞ്ഞില്ലെങ്കിൽ കൂടിയും നഷ്ടപ്പെട്ടു എന്ന് കരുതിയ മത്സരത്തെ ഇന്ന് തിരികെ പിടിച്ചിരിക്കുകയാണ് ഇന്ത്യ.

Advertisements

വലിയ ലീഡ് വഴങ്ങേണ്ടി വരുമെന്ന് കരുതിയ മത്സരത്തെ ഓടിക്കിതച്ച് ഇന്ത്യ എറിഞ്ഞു വീഴ്ത്തിയിരിക്കുന്നു. ക്യാപ്റ്റൻ കൈകളിലേക്ക് വച്ചു തരുന്ന പന്തിന് വിജയമെത്തിപ്പിടിക്കണമെന്നു കൂടി അർത്ഥം ഉണ്ട് എന്ന് അവർ തിരിച്ചറിഞ്ഞിരിക്കാം. അതേ കത്തിയെരിഞ്ഞു തീർന്ന തിരിയിലും അഗ്നി കണ്ടെത്തുന്ന പ്രതീക്ഷയുടെ മറുപേരാണ് ഇന്ത്യൻ ബോളിംഗ് നിര . അവർ പരാജയത്തിന്റെ വേദനകളിൽ ഉരുകി യൊടുങ്ങുവാൻ തയ്യാറായിരുന്നില്ല. അതിജീവനം അവർക്ക് ജീവശ്വാസമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ ബാറ്റർമാരുടെ ശവപ്പറമ്പായ മത്സരത്തിൽ ബലിദർപ്പണം അവർ ഭംഗിയായി നിറവേറ്റി. ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക വലിയ ലീഡ് നേടുമെന്ന് തോന്നിച്ച മത്സരത്തെ വരുതിയിലാക്കുവാൻ അവർ മാന്ത്രികരായി നന്നില്ല. പക്ഷേ നിശ്ചയ ദാർഢ്യം അവർക്ക് ഇന്ധനമായി. കത്തിയെരിയുന്ന വെയിലത്തും കനൽ അവശേഷിപ്പിച്ച വിശ്വാസ്യതയുടെ പുതിയ മാനങ്ങളിലേക്ക് അവർ ഇന്ത്യൻ പേസ് നിര അടയാളപ്പെടുത്തുക തന്നെ ചെയ്യും.

ഇത് ആദ്യമല്ല ഇന്ത്യയുടെ വിശ്വാസ ഗോപുരത്തിന് മുകളിൽ ഷമിയും ബൂംറയും അടങ്ങുന്ന സംഘം സ്ഥാനമുറപ്പിക്കുന്നത്. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കുക ബാറ്റർമാർ പരാജയപ്പെട്ട് വീണിടത്തു നിന്നും ഇന്ത്യയെ താങ്ങി ഉയർത്തുവാൻ ഏത് ഊർജത്തിന്റെ ഹൃദയ വേഗമാവാം അവർ ആവാഹിച്ചിരിക്കുക. പ്രതീക്ഷാ നിർഭരമായ ഹൃദയങ്ങളിൽ വിശ്വാസത്തിന്റെ മഷി കൊണ്ട് അവർ വീണ്ടും എഴുതിച്ചേർത്തത് പിന്മടക്കമില്ലാത്ത പോരാട്ടത്തിന്റെ ഇനിയും നിലയ്ക്കാത്ത പോരാട്ട ഗാഥയായിരുന്നു.

ഇതിൽ കൂടുതലായി എന്താണ് ഒരു ക്യാപ്റ്റനും ടീമിനും ആഗ്രഹിക്കുവാൻ വേണ്ടി കഴിയുക. നിങ്ങൾ നോക്കുക ” പരാജയപ്പെട്ട നക്ഷത്രങ്ങളുടെ ആഴങ്ങളിൽ നിന്ന് ഞാൻ പലവട്ടം പുനർജനിച്ചിട്ടുണ്ട് ” എന്ന് നെരൂദയുടെ ഓർമ്മപ്പെടുത്തൽ പോലെ താരശോഭയുടെ തിളക്കത്തിൽ കളിമറന്ന് പരാജയത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ ടീം ഇന്ത്യയെ എത്ര മെയ് വഴക്കത്തോടെയാണ് അവർ പുനർ ജീവിപ്പിച്ചത്. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് കൊണ്ട് അവർ തീർത്ത മതിലുകൾക്ക് മുന്നിൽ നിന്ന് തന്നെ ബൗൾ കൊണ്ടും അവരുടെ ജോലിയെ മനോഹരമാക്കിയിരിക്കുന്നു.

ടീം ഇന്ത്യയുടെ വിശ്വാസ പ്രമാണങ്ങളിൽ ഇളക്കമില്ലാത്ത സിംഹാസനത്തിലേക്ക് ഇനിയും ഉണ്ട് ഏറെ അവർക്ക് ചെയ്തു തീർക്കാൻ . ഷമിയും ,ബുംറയും , സിറാജും , ഠാക്കൂറും അണിനിരക്കുന്ന പുതിയ കാലത്തിന്റെ പേസ് നിര ഒരു വിശ്വാസമാണ്. ചുഴിയറിയാതെ നീങ്ങിയ വഞ്ചിയെ കരയ്ക്കെത്തിക്കുമെന്ന തോണിക്കാരന്റെ …. ജീവശ്വാസം പോലെ ഉറപ്പുള്ള വിശ്വാസം.

Hot Topics

Related Articles