ലോഡ്‌സ്: ഇന്ത്യയുടെ ഇംഗ്ലണ്ടും തമ്മിലുള്ള അത്യന്തം ആവേശകരമായ മൂന്നാം ടെസ്റ്റിൽ പോരാട്ടം കടുക്കുന്നു. അഞ്ചാം ദിവസം ചായയ്ക്ക് പിരിയുമ്പോൾ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടുകയാണ്. ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയാൽ ഇംഗ്ലണ്ടിനും, ജഡേജ മാത്രം ബാക്കി നിൽക്കെ 30 റൺ നേടിയാൽ ഇന്ത്യയ്ക്കും വിജയിക്കാമെന്ന സ്ഥിതിയാണ്. 56 റൺ നേടി ജഡേജയും, രണ്ട് റണ്ണുമായി സിറാജുമാണ് ക്രീസിൽ.
58 ന് നാല് എന്ന നിലയിൽ നാലാം ദിനം ബാറ്റിംങ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് കാര്യമായ പ്രതീക്ഷകൾ തരാതെയാണ് ഓരോ മണിക്കൂറിലും ബാറ്റിംങ് തുടർന്നത്. 23 റൺ മാത്രം സ്‌കോർ ബോർഡിൽ ചേർത്തതിന് പിന്നാലെ ആർച്ചറിന്റെ ഉജ്വലമായ പന്തിൽ പന്ത് (9) പുറത്ത്. പത്ത് റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും രാഹുലും (39) വീണു. വാഷിംങ്ടൺ സുന്ദർ (0) 82 ൽ വീണതോടെ ഇന്ത്യ അതിവേഗം ചുരുണ്ട് കൂടുമെന്ന പ്രതീതിയുണ്ടായി. നിതീഷ് കുമാർ റെഡിയ്‌ക്കൊപ്പം (13) ജഡേജയുണ്ടാക്കിയ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വൻ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ, 112 ൽ വോക്‌സ് റെഡ്ഡിയെ വീഴ്ത്തിയത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി. പിന്നാലെ എത്തിയ ബുംറ നടത്തിയ പ്രതിരോധമാണ് ഇന്ത്യയ്ക്കും ജഡേജയ്ക്കും മുന്നോട്ട് പോകാനുള്ള ഊർജം നൽകിയത്. 54 പന്ത് നേരിട്ടബുംറ അഞ്ചു റൺ മാത്രം നേടി ജഡേജയ്ക്ക് കാവൽ നിന്നു. സ്റ്റോക്ക്‌സിനെ ഉയർത്തി അടിയ്ക്കാൻ ശ്രമിച്ചതോടെയാണ് ബുംറ പുറത്തായത്. സിറാജാണ് ഒടുവിൽ ജഡേജയ്ക്ക് കാവൽ നിൽക്കുന്നത്.