ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യൻ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കായിരുന്നു. രണ്ടാം ദിനം ബുമ്രയുടെ പന്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും നോ ബോളായതിനാല്‍ ജിവന് കിട്ടയ ബ്രൂക്ക് മൂന്നാം ദിനം ആദ്യ ഓവറില്‍ തന്നെ പ്രസിദ്ധ് കൃഷ്ണക്കെതിരെ സിക്സും ഫോറും അടിച്ചാണ് നയം വ്യക്തമാക്കിയത്. പിന്നീട് വ്യക്തിഗത സ്കോര്‍ 46ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ബ്രൂക്കിനെ റിഷഭ് പന്തും 82ല്‍ നില്‍ക്കെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ യശസ്വി ജയ്സ്വാളും കൈവിട്ടിരുന്നു.
ഒടുവില്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ 99ല്‍ നില്‍ക്കെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് ക്യാച്ച് നല്കിയ മടങ്ങിയ ബ്രൂക്കിന് സെഞ്ചുറി നഷ്ടമായി. രണ്ട് തവണ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിടുകയും ഒരു തവണ പുറത്തായിട്ടും നോ ബോളിന്റെ ആനൂകൂല്യത്തില്‍ രക്ഷപ്പെടുകയും ചെയ്ത ബ്രൂക്ക് 99ല്‍ പുറത്തായത് അവന്റെ വിധിയായിരുന്നുവെന്ന് മൂന്നാം ദിനത്തിലെ കളിക്കുശേഷം ജസ്പ്രീത് ബുമ്ര പറഞ്ഞു.