മുംബൈ : ഐപിഎല്ലിന്റെ പ്ലേഓഫിനായുള്ള പോരാട്ടങ്ങള്‍ ചൂടുപിടിക്കവെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്.ബുധനാഴ്ച വൈകീട്ടോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ താന്‍ വിരമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നത്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്നു രോഹിത് അറിയിക്കുകയും ചെയ്തു. അടുത്ത മാസം ഇന്ത്യയുടെ കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുകയാണ്. അവിടെ അഞ്ചു ടെസ്റ്റുകളുടെ പരമ്ബരയാണ് ഇന്ത്യന്‍ ടീം കളിക്കാനിരിക്കുന്നത്. ഈ പരമ്ബരയില്‍ കൂടി ടീമിനെ രോഹിത് തന്നെ നയിക്കുമെന്നും ഇതിനു ശേഷമായിരിക്കും റെഡ് ബോള്‍ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കുകയെന്നുമായിരുന്നു സൂചനകള്‍. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുളള രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ഇപ്പോള്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ലോകകപ്പ് വിജയങ്ങളുള്‍പ്പെടെ ഒരുപാട് വലിയ നേട്ടങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ച ക്യാപ്റ്റനായിട്ടും രോഹിത്തിനോടു ബിസിസിഐ നന്ദികേട് കാണിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു അഭ്യര്‍ഥന ബിസിസഐ തളളിയതായും ഇതാണ് പെട്ടെന്നുള്ള വിരമിക്കലിനു പിന്നിലെന്നും വ്യക്തമായിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിത് ശര്‍മയുടെ പെട്ടെന്നുള്ള വിരമിക്കലിനു ബിസിസിഐക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെല്ലാം വ്യക്തമായ പങ്കുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യഥാര്‍ഥത്തില്‍ അടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടി ടെസ്റ്റില്‍ കളിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ബിസിസിഐ ഇതു തള്ളുകയായിരുന്നു. അതോടയാണ് മറ്റു ഓപ്ഷനുകളില്ലാതെ തന്റെ റെഡ് ബോള്‍ കരിയറിനു വിരാമമിടാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിയാന്‍ രോഹിത് ശര്‍മ തന്നെ സ്വയം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച സെലക്ടര്‍മാരുമായി അദ്ദേഹം സംസാരിക്കുകയും മറ്റു ഓപ്ഷനുകളിലേക്കു നോക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ ബാറ്ററെന്ന നിലയില്‍ സ്വയമൊന്നു പരീക്ഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. പക്ഷെം ഈ ഐഡിയയോടു സെലക്ടര്‍മാര്‍ താല്‍പ്പര്യം കാണിച്ചില്ലെന്നും ബിസിസിഐയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടു വെളിപ്പെടുത്തി.
ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ സമീപകാലത്തെ പ്രകടനം വളരെയധികം മോശമായിരുന്നു. ഓസ്‌ട്രേലിയയുമായി അവസാനം കളിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്ബരയില്‍ അഞ്ചിന്നിങ്‌സുകളില്‍ വെറും 6.20 മാത്രമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. മോശം ഫോമിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്നും രോഹിത് സ്വയം പിന്‍മാറുകയും ചെയ്തിരുന്നു. ടെസ്റ്റ് ടീമിലെ തന്റെ സീറ്റ് കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ ഇപ്പോള്‍ അദ്ദേഹത്തിനു സ്വയം പുറത്തു പോവേണ്ടി വരികയും ചെയ്തിരിക്കുകയാണ്. അവസാനത്തെ റെഡ് ബോള്‍ സീസണില്‍ 17 ഇന്നിങ്‌സുകളില്‍ വെറും 11.47 മാത്രമായിരുന്നു രോഹിത്തിന്റെ ടെസ്റ്റ് ശരാശരി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഫോമിലേക്കു മടങ്ങിയെത്തിയെങ്കിലും റെഡ് ബോളില്‍ ഇതിനായില്ല. ഇതോടെയാണ് വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് വേണ്ടെന്ന ഉറച്ച തീരുമാനം ബിസിസിഐ എടുത്തത്.
രണ്ടു ഓപ്ഷനുകളാണ് രോഹിത്തിനു മുന്നില്‍ ബിസിസിഐ വച്ചത്. ഒന്നുകില്‍ ഇംഗ്ലണ്ട് പര്യടനതത്തിലുടനീളം ടീമിനെ നയിക്കുക., അല്ലെങ്കില്‍ വിരമിക്കുക. ഇതില്‍ രണ്ടാമത്തേതാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇംഗ്ലണ്ട് പര്യടനത്തിലുടീളം തന്റെ സാന്നിധ്യമുണ്ടാവുമെന്നു ഉറപ്പു നല്‍കാന്‍ രോഹിത്തിനോടു ബിസിസിസിസിഐ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഓസ്ട്രലിയന്‍ പര്യടനത്തിനിടെ അശ്വിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ ഒരു പര്യടനത്തിന്റെ മധ്യത്തില്‍ വച്ച് കുഴപ്പങ്ങള്‍ നേരിടാന്‍ സെലക്ടര്‍മാരോ, ടീം മാനേജ്‌മെന്റോ ആഗ്രഹിക്കുന്നില്ല. ഒടുവില്‍ രോഹിത്തും ഇതേ രീതിയില്‍ ചിന്തിക്കുകയും ഒടുവില്‍ വിരമിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും ബോര്‍ഡുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.