തിരുവനന്തപുരം: ജോർദ്ദാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേല്‍ പേരേരയുടെ മൃതദ്ദേഹം നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തോമസിന്റെ ഭാര്യയ്ക്ക് അയച്ച കത്തിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മൃതദേഹം ജോർദാനില്‍ നിന്ന് നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നൽകി.
തലയില്‍ വെടിയേറ്റാണ് തുമ്പ സ്വദേശി തോമസിന്റെ മരണം എന്ന് ഇന്ത്യൻ എംബസി അധികൃതർ സ്ഥിരീകരിച്ചു. തോമസിൻറെ സാമഗ്രികള്‍ പൊലീസില്‍ നിന്ന് എംബസി ഉദ്യോഗസ്ഥർ ഇന്ന് സ്വീകരിക്കും. തോമസിൻറെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി എഡിസന് കാലിലാണ് വെടിയേറ്റത്. ജോർദാനില്‍ നിന്ന് അനധികൃതമായി അതിർത്തി കടന്ന് ഇസ്രയേലിലേക്ക് പോകാൻ ശ്രമിക്കവെയാണ് ജോർദാനിയൻ അതിർത്തി സേന ഇവർക്ക് നേരെ വെടിവെച്ചത്. നാല് പേരാണ് ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇസ്രയേലിലേക്കുള്ള തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് നാട്ടില്‍ നിന്ന് കൊണ്ടുപോയ ഏജൻസി ഇവരെ കബളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർക്ക് ജോർദാനിലേക്കുള്ള മൂന്ന് മാസത്തെ സന്ദർശക വിസയാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചാം തീയ്യതിയാണ് ഇവർ ജോർദാനിലേക്ക് പോയത്. ഒൻപതാം തീയ്യതി വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി പത്തിന് ഇവർ ഇസ്രയേല്‍ അതിർത്തി കടക്കാൻ ശ്രമിച്ചെന്നാണ് വിവരം. ഈ സമയത്താണ് ജോർദാൻ അതിർത്തി സേന വെടിവെച്ചത്.