മുംബൈ: മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പരുക്കേറ്റ ബുംറക്ക് മുംബൈക്കൊപ്പമുള്ള ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു.ഏപ്രില്‍ ഏഴിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ ബുംറ കളത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐപിഎല്ലിന് മുമ്ബ് തന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ മാത്രമേ ബുംറക്ക് ടീമിനൊപ്പം ചേരാൻ സാധിക്കുകയുള്ളുവെന്ന് നേരത്തെ തന്നെ വാർത്തകള്‍ നിലനിന്നിരുന്നു. കഴിഞ്ഞവർഷം നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയില്‍ ആയിരുന്നു ബുംറക്ക് പരുക്ക് പറ്റിയിരുന്നത്. ഇതിന് പിന്നാലെ ബുംറക്ക് ഐസിസി ചാമ്ബ്യൻസ് ട്രോഫിയും നഷ്ടമാവുകയായിരുന്നു. പരുക്കേറ്റത്തിന് ശേഷം ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ബുംറ ഉണ്ടായിരുന്നത്. പൂർണ്ണമായും ഫിറ്റ് ആവാത്തതിന് പിന്നാലെയാണ് ബുംറക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമായത്. താരത്തിന്റെ തിരിച്ചുവരവ് മുംബൈ ബൗളിംഗ് യൂണിറ്റിന് കൂടുതല്‍ കരുത്ത് പകരുമെന്നുറപ്പാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16.2 ഓവറില്‍ 116 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ മുംബൈ 12.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.
അരങ്ങേറ്റക്കാരൻ അശ്വനി കുമാറിന്റെ മിന്നും ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് മുംബൈ നിലവിലെ ചാമ്ബ്യന്മാരെ തകർത്തത്. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്ര റസ്സല്‍ എന്നിവരെയാണ് താരം പുറത്താക്കിയത്.
മുംബൈയുടെ ബാറ്റിംഗ് നിരയില്‍ റയാൻ റിക്ലടണ്‍ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 41 പന്തില്‍ പുറത്താവാതെ 62 റണ്‍സാണ് റിക്ലടണ്‍ നേടിയത്. നാല് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഒമ്ബത് പന്തില്‍ പുറത്താവാതെ 27 റണ്‍സ് നേടിയ സൂര്യകുമാർ യാദവിന്റെ തകർപ്പൻ പ്രകടനവും മുംബൈയുടെ വിജയത്തില്‍ നിർണായകമായി. സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനോടും രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനോടും മുംബൈ പരാജയപ്പെട്ടിരുന്നു.