ലണ്ടന്‍: ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച.നാലാം ദിനം അവസാനിക്കുമ്ബോള്‍ നാലിന് 58 എന്ന നിലയിലാണ് ഇന്ത്യ. ഒരു ദിവസവും ആറ് വിക്കറ്റും ശേഷിക്കെ 135 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്. കെ എല്‍ രാഹുല്‍ (33) ക്രീസിലുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡണ്‍ കാര്‍സെ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ആതിഥേയര്‍ രണ്ടാം ഇന്നിംഗ്സില്‍ 192 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ട് പേരെ വീതം പുറത്താക്കിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരും നിര്‍ണായക സംഭാവന നല്‍കി. 40 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 387നെതിരെ ഇംഗ്ലണ്ടും ഇതേ സ്‌കോറില്‍ പുറത്തായിരുന്നു. ആര്‍ക്കും ആദ്യ ഇന്നിംഗ്സ് ലീഡ് ഉണ്ടായിരുന്നില്ല. കെ എല്‍ രാഹുല്‍ (100) ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനായി റൂട്ടും (104) സെഞ്ചുറി നേടി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ കരുണ്‍ നായര്‍ (14) – രാഹുല്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നിലയുറപ്പിക്കുമെന്ന് തോന്നിക്കെയാണ് കാര്‍സെ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. കരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെ ശുഭ്മാന്‍ ഗില്ലും (6) അതേ രീതയില്‍ പുറത്തായി. ഇന്നത്തെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നൈറ്റ് വാച്ച്‌മാന്‍ ആകാശ് ദീപും (1) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. സ്റ്റോക്‌സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. നാളെ എങ്ങനെ ഇന്ത്യ അതിജീവിക്കുമെന്ന് കണ്ടറിയണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് എന്ന നിലയില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് ബെന്‍ ഡക്കറ്റിന്റെ (12) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. സിറാജിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബുമ്രയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയ ഒല്ലി പോപ്പിനും (4) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സിറാജിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സാക് ക്രൗളിയും മടങ്ങി. 22 റണ്‍സെടുത്ത താരത്തെ നിതീഷ് കുമാര്‍ തേര്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു യശസ്വി ജയ്സ്വാളിന്റെ കൈകളിലേക്കയച്ചു. ഹാരി ബ്രൂക്കിന് 19 പന്ത് മാത്രമായിരുന്നു ആയുസ്. 23 റണ്‍സെടുത്ത താരത്തെ ആകാശ് ദീപ് ബൗള്‍ഡാക്കി.
പിന്നാലെ രണ്ടാം സെഷനില്‍ റൂട്ടിന്റെ ചെറുത്ത് നിര്‍പ്പ് അവസാനിച്ചു. 96 പന്തില്‍ 46 റണ്‍സെടുത്ത താരത്തെ വാഷിംഗ്ടണ്‍ സുന്ദര്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ജെയ്മി സ്മിത്തും സുന്ദറിന്റെ മുന്നില്‍ കീഴടങ്ങി. ഇത്തവണയും ബൗള്‍ഡ് തന്നെ. അടുത്തത് സ്റ്റോക്സിന്റെ (33) ഊഴമായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിന് മുന്നില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ബൗള്‍ഡായി. തുടര്‍ന്ന് ബ്രൈഡണ്‍ കാര്‍സെ (1), ക്രിസ് വോക്സ് (10) എന്നിവരെ ബുമ്ര ബൗള്‍ഡാക്കി. ഷൊയ്ബ് ബഷീറിന്റെ (2) കുറ്റി സുന്ദറും തെറിപ്പിച്ചതോടെ ഇംഗ്ലണ്ട് 200 കടക്കാതെ കൂടാരം കയറി. ആകാശ് ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
നേരത്തെ, സെഞ്ചുറി നേടിയ കെ എല്‍ രാഹുലും അര്‍ധസെഞ്ചുറികള്‍ നേടിയ റിഷഭ് പന്തും (74) രവീന്ദ്ര ജഡേജയും (72) ഇന്ത്യക്കായി പൊരുതിയെങ്കിലും വാലറ്റത്ത് 11 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മോഹങ്ങള്‍ ഇല്ലാതാക്കിയത്. മൂന്നാം ദിനം ആദ്യ സെഷനില്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 141 റണ്‍സും ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 72 റണ്‍സും ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 50 റണ്‍സും കൂട്ടിച്ചേര്‍ത്തെങ്കിലും ജഡേജ പുറത്തായതോടെ ഇന്ത്യന്‍ വാലറ്റം 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി. ആകാശ് ദീപ് (7), ജസ്പ്രീത് ബുമ്ര (0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോള്‍ പൊരുതി നിന്ന വാഷിംഗ്ടണ്‍ സുന്ദര്‍ (23) അവസാന ബാറ്ററായി പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.