ബെർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് സെഞ്ചുറി. ഗില്ലിന്റെ ഇന്നിങ്സിന്റെ ബലത്തില്‍ ഇന്ത്യ മികച്ച നിലയിലാണ്. ഒന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്സ്വാള്‍ അർധസെഞ്ചുറിയുമായി തിളങ്ങി. ഗില്ലും(114) രവീന്ദ്ര ജഡേജയുമാണ് (41)ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രാഹുലിന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍ ജയ്സ്വാളും കരുണ്‍ നായരും ചേർന്ന് സ്കോറുയർത്തി. സ്കോർ 95-ല്‍ നില്‍ക്കേ കരുണ്‍ നായർ പുറത്തായി. 31 റണ്‍സാണ് കരുണിന്റെ നേട്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ശുഭ്മാൻ ഗില്ലുമായി ചേർന്ന് ജയ്സ്വാള്‍ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേർന്ന് സ്കോർ 150-കടത്തി. 87 റണ്‍സെടുത്ത ജയ്സ്വാളിനെ ബെൻ സ്റ്റോക്സ് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ടീം 182-3 എന്ന നിലയിലായി. പിന്നീട് പന്തും ഗില്ലും ചേർന്നാണ് സ്കോറുയർത്തിയത്. സ്കോർ ഇരുന്നൂറ് കടന്നതിന് പിന്നാലെ പന്ത് പുറത്തായി. 25 റണ്‍സാണ് പന്തെടുത്തത്. പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയും വേഗം കൂടാരം കയറി. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ക്രിസ് വോക്ക്സ് ബൗള്‍ഡാക്കി.
പിന്നീട് ഗില്ലും രവീന്ദ്ര ജഡേജയുമാണ് ടീമിനെ കരകയറ്റിയത്. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 250-കടന്നു. പിന്നാലെ ഗില്‍ സെഞ്ചുറിയും തികച്ചു. നിലവില്‍ 302-5 എന്ന നിലയിലാണ് ഇന്ത്യ. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദർ എന്നിവർ ടീമില്‍ ഇടംപിടിച്ചു. പേസർ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചു. യുവതാരം സായ് സുദർശനും ശാർദുല്‍ താക്കൂറും ടീമില്‍ നിന്ന് പുറത്തായി. പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്.
അവസാന പത്ത് ടെസ്റ്റുകളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നു. പേസർമാർ 227 വിക്കറ്റാണ് തെറിപ്പിച്ചത്. സ്പിന്നർമാർക്ക് കിട്ടിയത് 53 വിക്കറ്റ് മാത്രം. എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ ടെസ്റ്റില്‍ ജയിക്കാൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല. ശുഭ്മാൻ ഗില്ലിനും സംഘത്തിനും ആദ്യജയമെന്ന നേട്ടം സ്വന്തമാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.
ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴിലും ഇന്ത്യ തോറ്റു. 1986-ല്‍ നേടിയ സമനില മാത്രമാണ് വലിയ നേട്ടം. ആ വേദിയില്‍ ആദ്യം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 92 റണ്‍സിനാണ് പുറത്തായത്. 16 ഇന്നിങ്സുകളില്‍ 300-ന് മുകളില്‍ സ്കോർ ചെയ്തത് രണ്ടുതവണ മാത്രം. 390 റണ്‍സാണ് ഇന്ത്യയുടെ ഉയർന്ന സ്കോർ. തിരിച്ചടികള്‍മാത്രം നേരിട്ട വേദിയിലേക്കാണ് ആദ്യമത്സരത്തിലെ തോല്‍വിയുടെ പ്രതിസന്ധിയില്‍ ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്.
ഇന്ത്യൻ ടീം – യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മാൻ ഗില്‍(ക്യാപ്റ്റൻ), ഋഷഭ് പന്ത്, കരുണ്‍ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ. ഇംഗ്ലണ്ട് ടീം – ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രോളി, ബെൻ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്ത്, ക്രിസ് വോക്സ്, ബ്രെണ്ടൻ കാർസ്, ജോഷ് ടങ്, ഷൊയ്ബ് ബഷീർ.