മനാമ: 33-ാമത് അറബ് ഉച്ചകോടി സമാപിക്കുന്ന പലസ്തീന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പലസ്തീൻ ജനതക്ക് പൂർണ സ്വാതന്ത്ര്യത്തോടെയും സുരക്ഷയോടെയും സ്വന്തം നാട്ടില്‍ ജീവിക്കാൻ അവകാശമുണ്ടെന്നും അതിനെതിരായി നടത്തുന്ന ഇസ്രായേലിന്റെ ക്രൂരതകള്‍ തുല്യതയില്ലാത്തതാണെന്നും ഉച്ചകോടി പ്രഖ്യാപനത്തില്‍ പറഞ്ഞു. 22 നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നത് വരെ അധിനിവേശ പലസ്തീൻ പ്രദേശങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സമാധാനസേനയെ വിന്യസിക്കണമെന്ന് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. 22 അംഗ രാജ്യങ്ങള്‍ ചേർന്ന് പുറത്തിറക്കിയ ‘ബഹ്റൈൻ പ്രഖ്യാപന’ത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബുദ്ധിമുട്ടനുഭവിക്കുന്ന പലസ്തീനികള്‍ക്ക് യുഎൻ സഹകരണത്തോടെ സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് വര്‍ധിപ്പിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിർ അസ്സബാഹിന് ഉച്ചകോടി അനുശോചനമർപ്പിച്ചു. പുതിയ അമീർ ശൈഖ് മിശ്അല്‍ അഹ്മദ് അല്‍ ജാബിർ അസ്സബാഹിന് ആശംസകള്‍ നേരുകയും ചെയ്തു. 32-ാമത് ഉച്ചകോടിക്ക് നേതൃത്വം നല്കിയ സൗദി അറേബ്യ അറബ് ഐക്യത്തിനായി നടത്തിയ ശ്രമങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു. തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളെയും തള്ളിക്കളയുന്നതായി ഉച്ചകോടി വ്യക്തമാക്കി. സമുദ്രസുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്താൻ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടു.