കൊല്ലം : സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താൻ ഭാഗമായിട്ടില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നും തന്നെ ആരും ഇടനില നില്‍ക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമരം നടക്കുമ്ബോള്‍ അത് അവസാനിപ്പിക്കാൻ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും എൻകെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
താൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് ആര്‍എസ്‌പി പ്രതിനിധിയായി എകെജി സെന്ററില്‍ യോഗത്തിന് പോകാൻ ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചത്. അവിടെയെത്തിയപ്പോഴേക്കും സമരം അവസാനിപ്പിക്കാനുള്ള തീരുമാനം മുന്നണി നേതൃത്വം എടുത്തിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാൻ എല്‍ഡിഎഫ് നേതാക്കളുടെ മുറിയില്‍ ടെലിവിഷൻ വച്ച് കാത്തു നില്‍ക്കുകയായിരുന്നു നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തില്‍ താനടക്കമുള്ളവര്‍ സമരമുഖത്തെത്തി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്താനുള്ള ടേംസ് ഓഫ് റഫറൻസ് എല്‍ഡിഎഫ് ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയത് താനാണെന്നും എൻകെ പ്രേമചന്ദ്രൻ കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.