ദില്ല: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോർഡ് ജീവനക്കാരിയായ ജോളി മധുവിൻറെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്രം. ജോയിൻറ് സെക്രട്ടറി തല ഉദ്യോഗസ്ഥൻറെ നേതൃത്വത്തില്‍ അന്വേഷിക്കും. കയർ ബോർഡിലെ സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക അന്വേഷണവും നടത്തും.
കഴിഞ്ഞ ഫെബ്രുവരി 10 നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി ഉന്നയിച്ച ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് രോഗ ബാധിതയായി മരിച്ചത്.
കൊച്ചി ഓഫിസിലെ സെക്ഷന്‍ ഓഫിസര്‍ ജോളി മധു , ചെയര്‍മാന്‍ ഉള്‍പ്പെടെയുളള കയര്‍ ബോര്‍ഡിലെ ഉന്നതർക്കെതിരെ മാനസിക പീഡനം ആരോപിച്ചിരുന്നു. മുപ്പത് വര്‍ഷത്തോളമായി കയര്‍ബോര്‍ഡിലെ ജീവനക്കാരിയായ ജോളി മധു കാന്‍സര്‍ അതിജീവിതയായിരുന്നു. കാന്‍സറിനെ തോല്‍പ്പിച്ചെങ്കിലും തൊഴിലിടത്തിലെ തന്‍റെ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ജോളിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.