‘പാർട്ടി വേദിയിൽ പറഞ്ഞതും പറയാത്തതും പുറത്ത് വരുന്നു, അതൊക്കെ കെട്ടുറപ്പിനെ ബാധിക്കും’; നടപടി വേണമെന്ന് കെ മുരളീധരൻ

കോഴിക്കോട് : പാർട്ടിയുടെ വേദികളില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ഇതിന് പിന്നില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ശക്തമായ നടപടി വേണം. വയനാട് ക്യാമ്ബില്‍ എനിക്കെതിരെ വിമർശനം ഉണ്ടായെന്ന തരത്തില്‍ ഇല്ലാത്ത വാർത്തകള്‍ വന്നു. ഇതെല്ലാം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. ”പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് ചുമതല എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇന്നലെയാണ് ഔദ്യോഗികമായി കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്. ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയുടെ ചാർജ് സെക്രട്ടറിമാരുടെ വില കുറച്ചു കാണിക്കാനല്ല മുതിർന്ന നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നത് കൊണ്ടാണ് ഉപതെരഞ്ഞെടുപ്പിന് മുതിർന്ന നേതാക്കളെ ചുമതല ഏല്‍പ്പിച്ചത്.

Advertisements

മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുളള തെരച്ചില്‍ നടക്കുന്ന ഷിരൂരിലേക്ക് കേരള മന്ത്രിമാർ പോകാൻ വൈകി. മന്ത്രിമാർ നേരത്തെ ഷിരൂരില്‍ എത്തിയെങ്കില്‍ ജനങ്ങള്‍ക്ക് കുറച്ച്‌ കൂടി ആശ്വാസമാകുമായിരുന്നു. വൈകിയാണ് മന്ത്രിമാരുടെ സന്ദർശനം. സിദ്ധാരാമയ്യ പോയ അന്ന് തന്നെ കേരളാ മന്ത്രിമാരും പോകണമായിരുന്നു. അർജുന്റെ കുടുംബത്തിനെതിരെയുണ്ടായ സൈബർ ആക്രമണം വേദന ഉണ്ടാക്കുന്നതാണ്. ശക്തമായ നടപടി വേണം. കേരളത്തില്‍ നാഷണല്‍ ഹൈവേയുടെ വർക്കിലും അപാകതയുണ്ട്. ഇന്ന് കർണാടകയില്‍ നടന്നത് പോലെയുളള അപകടം ഇവിടെയും വന്നേക്കാമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

Hot Topics

Related Articles