കൈകഴുകാൻ വെള്ളം കോരിനല്‍കിയില്ല ; മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചു 

കടയ്ക്കല്‍: കൈകഴുകാൻ വെള്ളം കോരിനല്‍കാത്തതിനെ തുടർന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ റിമാൻഡില്‍ . ഇട്ടിവ കോട്ടുക്കല്‍ കണിയാരുകോണം ചിറക്കരവീട്ടില്‍ കുല്‍സം ബീവി(65)യുടെ ഇടതുകൈ ആണ് വിറകുകഷണംകൊണ്ട് മകൻ അടിച്ചൊടിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ നാസറുദ്ദീനെ (45) കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുല്‍സം ബീവിയെ രക്ഷപ്പെടുത്തി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ചോറിനൊപ്പം നല്‍കിയ ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് നാസറുദ്ദീൻ ആദ്യം ബഹളംവെച്ചു. തുടർന്ന് ആഹാരം കഴിച്ചശേഷം കൈകഴുകാൻ വെള്ളം കോരിനല്‍കാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് അക്രമം നടത്തിയത്.ഭാര്യയുമായി പിണങ്ങി ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുകയാണ്. തൊട്ടടുത്തുള്ള അമ്മയുടെ വീട്ടിലെത്തിയാണ് ഭക്ഷണം കഴിക്കുന്നത്. നാസറുദ്ദീനെ കടയ്ക്കല്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നേരത്തേയും നാസറുദ്ദീൻ മാതാവിനെ ആക്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles